തിരുവനന്തപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എംസി കമറുദ്ദീൻ എംഎൽഎ യെ കാസർകോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനം. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ് എംഎൽഎയേ സ്ഥാനത്ത് നിന്നും മാറ്റുന്നത്. സ്ഥാനത്ത് നിന്നും മാറാൻ മുസ്ലിം ലീഗ് എംഎൽഎ ആയ കമറുദ്ദീൻ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു.
മുൻമന്ത്രിയും നേതാവുമായ സി.റ്റി അഹമ്മദാണ് പുതിയ ജില്ലാ ചെയർമാൻ. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ് ചെയർമാൻസ്ഥാനം. ജോസ് കെ മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്.
പത്തനംതിട്ട ജില്ല ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു. മൂന്നു ജില്ലകളിലെ കൺവീനർ സ്ഥാനം ജോസഫിന് നൽകും.അടുത്ത ആഴ്ച മുതൽ ജില്ലാ കമ്മിറ്റികൾ യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട.
പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ, ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങി എല്ലാ നേതാക്കളും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കാനാണ് നിലവിലെ തീരുമാനം. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി പ്രദേശിക ഘടകങ്ങളെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം.