പാലക്കാട്: പൊലീസ് കസ്റ്റഡിയിലിരുന്നും യൂണിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ് (യു.ടി.എസ്.) കമ്പനി എംഡി തട്ടിപ്പ് തുടരുന്നു. പരാതി നൽകി കേസായാൽ നിക്ഷേപത്തുക തിരികെ കിട്ടുന്നത് വൈകുമെന്ന് യുടിഎസ് എംഡി നിക്ഷേപകരെ വിരട്ടുന്ന ശബ്ദ സന്ദേശമാണ് പുറത്തുവരുന്നത്.
പരാതി നൽകാത്തവർക്ക് ഒത്തുതീർപ്പ് സമിതി വഴി ഉടൻ പണം കൊടുക്കും. കേരള പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ഗൗതം രമേശിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. പരാതിപ്പെട്ടാൽ നിക്ഷേപവിവരം ആദായനികുതി വകുപ്പിനെ അറിയിക്കുമെന്ന മുന്നറിയിപ്പുമായി ഇടനിലക്കാരും രംഗത്തെത്തിയിട്ടുണ്ട്.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ് (യു.ടി.എസ്.) കമ്പനി 2,500 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമികനിഗമനം.
കമ്പനി എം.ഡി. കോയമ്പത്തൂർ വെള്ളലൂർ അടയാർ പാളയം പൊന്നങ്കാണിയിലെ ഗൗതംരമേഷ് (32), സുഹൃത്ത് മേഹന്ദർ അലി തെരുവിലെ പ്രവീൺ (26) എന്നിവരെ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് അധികൃതർ സേലത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. സേലത്തു മാത്രമായി ഗൗതം രമേഷിന്റെ പേരിൽ എഴുപതോളം കേസുണ്ട്.