ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി.ഡെൽഹി പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേസിലെ പ്രതികളുടെ ഉന്നത ബന്ധം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൽ മാത്രം ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ മുഖ്യമന്ത്രി അടിക്കടി നിലപാട് മാറ്റി പറയുന്നുവെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ സംഭവങ്ങളുടെയും ധാർമിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോൾ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജൻസി എന്ന് വ്യക്തമാക്കിയിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടവർ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് സർക്കാറിൽ സ്വാധീനമുള്ളവർക്ക് കേസുമായി ബന്ധമുണ്ടെന്നാണ്. കേസിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവർക്ക് പ്രിൻസിപ്പൽ സെക്രട്ടറിയുമായി മാത്രമല്ല ബന്ധമെന്നും അതിനും അപ്പുറത്തേക്കുമുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
മൂന്ന് മാസത്തിനിടയിൽ കേസിലെ തെളിവുകൾ നശിപ്പിക്കാനുള്ള രണ്ട് ശ്രമങ്ങളുണ്ടായതായി അദ്ദേഹം ആരോപിച്ചു. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം തെളിവ് നശിപ്പിക്കാനാണെന്നും മുഖ്യമന്ത്രിയുടെ വീട്ടിലെയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പറയുന്നുവെന്നും വി മുരളീധരൻ ആരോപിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല മാത്രമേ ഉണ്ടാകൂ. സർക്കാരിൽ മറ്റൊരു വകുപ്പിന്റെ ചുമതല ഉണ്ടാകില്ല എന്നതാണ് പൊതു രീതി. എന്നാലിവിടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇലക്ടോണിക് ആന്റ് ഐടി വകുപ്പിന്റെ ചുമതലകൂടിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചില ബന്ധുക്കൾ ഐടി മേഖലയിലുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.