ഭോപ്പാൽ: വിചിത്രമായ ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. പീഡനക്കേസിലെസിലെ പ്രതി രക്ഷാബന്ധൻ ദിനത്തിൽ ഇരയുടെ കൈയിൽ രാഖി കെട്ടണമെന്നാണ് കോടതി ഉത്തരവ്. പ്രതിയുടെ ജാമ്യഹർജിയിലായിരുന്നു നടപടി.
ജാമ്യം നൽകാൻ കോടതിവച്ച ഉപാധികളിലൊന്നായിരുന്നു ഇത്. ആഘോഷവേളകളിൽ സഹോദരൻ സഹോദരിക്ക് നൽകുന്ന സമ്മാനമെന്ന നിലയിൽ ഇരയ്ക്ക് 11,000 രൂപ പ്രതി നൽകണമെന്നും വിവാദ ഉത്തരവിൽ പറയുന്നു. ഇരയുടെ മകന് 5,000 രൂപ പുതിയ വസ്ത്രങ്ങളും മധുരവും വാങ്ങാൻ നൽകണമെന്നും വിധിയിലുണ്ട്.
സംഭവത്തിൽ അറ്റോർണി ജനറലിന്റെ അഭിപ്രായം തേടാൻ സുപ്രീം കോടതി തീരുമാനിച്ചു. ഒൻപത് വനിതാ അഭിഭാഷകർ സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു അഭിപ്രായം തേടാൻ കോടതി തീരുമാനിച്ചത്. ജസ്റ്റീസ് എ.എം. ഖാൻവിൽക്കറിന്റെ ബെഞ്ചാണ് അറ്റോർണി ജനറലിന്റെ അഭിപ്രായം തേടിയത്.
നവംബർ രണ്ടിന് വാദം കേൾക്കാനായി കേസ് മാറ്റി. ഹൈക്കോടതി ഉത്തരവ് ഇരയ്ക്കുണ്ടായ ആഘാതം നിസാരവൽകരിച്ചെന്ന് അപർണ ഭട്ടിന്റെ നേതൃത്വത്തിലുള്ള വനിതാ അഭിഭാഷകർ പറഞ്ഞു.