കൊല്ലം: പുറ്റങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നൂറ്റിപത്ത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പൊലീസ് -റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരവൂർ കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52പേരാണ് പ്രതികൾ. കൊല്ലം പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അപകടമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.
ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെയായിരുന്നു വെടിക്കെട്ട് മത്സരം നടന്നത്. നിയമവിരുദ്ധമായി നടന്ന വെടിക്കെട്ടിന് റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഉണ്ടായിരുന്നു. ഇതേ ചൊല്ലി റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം നീണ്ടതാണ് അന്വേഷണത്തെയും ബാധിച്ചത്. 2016 ഏപ്രിൽ പത്താം തിയതിയാണ് കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് മത്സരത്തിനിടെ 110 പേർ മരിക്കുകയും 656 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത്. അപകടത്തിൽ ഉദ്യോഗസ്ഥർക്ക് പൂർണമായും ക്ലീൻ ചിറ്റ് നൽകുന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാരായത്. ഇത്രയും കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചാൽ അപകടമുണ്ടാകുമെന്ന് കൃത്യമായി ഇവർക്ക് അറിയാമായിരുന്നു. എന്നിട്ടും വെടിമരുന്ന് അവിടെ സൂക്ഷിച്ചത് വലിയ കുറ്റമാണ്. ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന നിർദേശം ഉദ്യോഗസ്ഥർ വാക്കാലും രേഖാമൂലവും നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഇത്ര വലിയ അപകടം ഉണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ഉദ്യോഗസ്ഥരുടെ വീഴ്ചയും അനധികൃതമായി സ്ഫോടനങ്ങൾ വസ്തുക്കള്‍ സ്ഥലത്തെത്തി സൂക്ഷിച്ചതിനെ കുറിച്ചും, ഉദ്യോഗസ്ഥരെ ആരെങ്കിലും സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൊലപാതകം, സ്ഫോടക വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം. ഗൂഢാലോചന, ഉത്തരവ് ലംഘിച്ചുള്ള സ്ഫോടകവസ്തു ഉപയോഗം തുടങ്ങി നിരവധി വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 533 പേജുള്ള കുറ്റപത്രത്തിൽ 1417 സാക്ഷികളും 1611 രേഖകളുമുണ്ട്.
ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനും നിലവിലെ ആലപ്പുഴ എസ്.പിയുമായ പിഎസ് സാബു ഇന്നു രാവിലെയാണ് പരവൂർ കോടതിയിൽ എത്തി കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയത് നേരത്തെ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ ഇല്ല. സാക്ഷികളായ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാക്കിയാൽ കേസ് ദുർബലപ്പടുമെന്ന് നിയമപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.