തൊടുപുഴ: ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേരിയത്തോടെ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് നേതൃത്വം രംഗത്ത്. യുഡിഎഫ് വോട്ടുകൾ നേടി ജയിച്ച റോഷി ആഗസ്റ്റിന് എൽഡിഎഫ് എംഎൽഎ ആയി തുടരാന്‍ ധാർമ്മിക അവകാശമില്ലെന്നാണ് വിമര്‍ശനം.
ജോസ് വിഭാഗം എൽഡിഎഫിൽ എത്തിയതോടെ ജില്ലയിൽ യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തന മികവിന്റെ ഫലമായാണ് റോഷി അഗസ്റ്റിന്‍ വിജയിച്ചതെന്നും, രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ റോഷി അഗസ്റ്റിൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ജോസ് വിഭാഗം എത്തിയതോടെ തൊടുപുഴ, കട്ടപ്പന നഗരസഭകളിലും, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും , ഇരട്ടയാർ, ബൈസൺവാലി, കഞ്ഞിക്കുഴി, അറക്കുളം എന്നീ പഞ്ചായത്തുകളിലും എൽഡിഎഫിന് മേൽക്കൈ ലഭിച്ചു. തൊടുപുഴ , കട്ടപ്പന, നഗരസഭകളിലും ഇരട്ടയാർ, ബൈസൺവാലി പഞ്ചായത്തുകളിൽ കോൺഗ്രസിനാണ് അധ്യക്ഷ സ്ഥാനം.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഈ ഭരണസമിതികളുടെ ഭൂരിപക്ഷം പോകും.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ ഭരണമാറ്റവും അവിശ്വാസവും ഉണ്ടാകില്ല. അതേ സമയം, ജോസ് വിഭാഗം എൽഡിഎഫിനൊപ്പം നിൽക്കുന്നതിനാൽ പലയിടത്തും ഭരണ പ്രതിസന്ധി ഉണ്ടാകും.
മുന്നണി ബന്ധങ്ങൾക്ക് അപ്പുറം വ്യാപകമായ ഹൃദയബന്ധമാണ് ഇടുക്കി നിയോജക മണ്ഡലത്തിൽ ഉള്ളതെന്നും ഇടുക്കി കൈവിടില്ലെന്ന് ഉറപ്പാണെന്നും റോഷി അഗസ്റ്റിന്‍ പറയുന്നു.