കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഇന്നത്തെ വിചാരണ നിർത്തിവച്ചു. വിചാരണ മാറ്റുകയാണെന്നും മറ്റ് കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും പറഞ്ഞാണ് കോടതി നടപടികൾ നിർത്തിവച്ചത്. കോടതിയിൽ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്‌ത സാഹചര്യത്തിലാണ് കോടതി നടപടിയെന്നാണ് സൂചന. ഇന്ന് ഹാജരായ പത്ത് സാക്ഷികളോട് ഇനി ഹാജരാകേണ്ട തീയതി പിന്നീട് അറിയിക്കാമെന്ന് കോടതി അറിയിച്ചു.
കോടതിയിൽ നിന്ന് ഇരയ്‌ക്ക് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് ഹർജിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയിൽ ട്രാൻസ്‌ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ എത്തിയിരുന്നില്ല.
ശരത് ബാബു എന്ന സാക്ഷിയെ വിസ്‌തരിക്കുമ്പോഴാണ് അഭിപ്രായ വ്യത്യാസങ്ങളുടെ തുടക്കമെന്ന് പ്രോസിക്യൂഷൻ നൽകിയ ട്രാൻസ്ഫർ പെറ്റീഷനിൽ പറയുന്നു. വിചാരണയ്‌ക്കിടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷനെയും അവഹേളിക്കുന്ന വിധം ന്യായാധിപ സംസാരിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇരുവർക്കും എതിരെ ഉണ്ടായതായും പരാതിയുണ്ട്.
കേസ് നടത്തിപ്പുമായി പരിപൂർണമായി സഹകരിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടറുടെയും പ്രോസിക്യൂഷന്റേയും നിലപാട്. ഈ ജഡ്ജിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. പ്രോസിക്യൂഷന് എതിരെ വന്ന അജ്ഞാതന്റെ കത്ത് തുറന്ന കോടതിയിൽ ജഡ്‌ജി വായിച്ചു. പ്രോസിക്യൂട്ടർ ഇല്ലാത്ത സമയത്താണ് കത്ത് വായിച്ചത്. ഈ സമയത്തും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളും ആരോപണങ്ങളും പ്രോസിക്യൂട്ടർക്കെതിരെ ഉണ്ടായതായും പരാതിയിൽ പറയുന്നു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ വിചാരണ ഇൻക്യാമറ ആക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കുകയും ചെയ്തുവെന്നും ഹർജിയിൽ പറയുന്നു.