തൃശൂര്‍ മെഡിക്കല്‍ കോളേജിന് ഓക്‌സിജന്‍ സംവിധാനങ്ങള്‍ നൽകാൻ സുരേഷ് ഗോപി എംപി

തൃശൂര്‍: വാഹനാപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്ക്, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി. മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടുത്തെ ഒരു വാര്‍ഡിലേക്ക് വേണ്ടുന്ന എല്ലാ ഓക്‌സിജന്‍ സംവിധാനങ്ങളും നല്‍കുന്നത്.

ആശുപത്രിയിലെ 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം ഒരുക്കുന്നത്. എംപി ഫണ്ട് ഇതിനായി ഉപയോഗിക്കുന്നില്ല.

എല്ലാ കിടക്കയിലേക്കും പൈപ്പ് വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ. ഒരു കൊറോണ രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ഇന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോഎംഎ ആന്‍ഡ്രൂസിന് ബിജെപി ജില്ല പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ ചെക്ക് കൈമാറി.