തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൽ നിന്നും 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ സിബിഐ ശേഖരിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി തുടങ്ങിയവരാണ് ഈ കേസിലെ പ്രതികൾ. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ സ്വർണക്കടത്തു കേസിൽ പ്രതികളായതിനെ തുടർന്നായിരുന്നു ഡിആർഐ ഇക്കാര്യം പരിശോധിച്ചത്. 2019 മേയ് 13നാണ് 25 കിലോ സ്വർണം ഡിആർഐ പിടികൂടുന്നത്.
ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഡിആർഐ സോബിയുടെ മൊഴിയെടുത്തപ്പോഴാണ് ഒരു വ്യക്തിയെക്കുറിച്ചു വിവരം ലഭിച്ചത്.
ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ 2018 സെപ്റ്റംബർ 25നു പുലർച്ചെയാണ് ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കേസ് സർക്കാർ സിബിഐക്ക് കൈമാറിയത്.