തിരുവനന്തപുരം∙ ഇടിമിന്നൽ സംസ്ഥാന സവിശേഷ ദുരന്തമായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇതു തുടർന്നേക്കാം.
മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണു സാധ്യത. ഇത്തരം ഇടിമിന്നൽ കൂടുതൽ അപകടകരമാണെന്നും മനുഷ്യ ജീവനും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. മിന്നലേറ്റവർക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകണം. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക സമയമാണ്.
കുട്ടികളുടെ ശ്രദ്ധയ്ക്ക്
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്. മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേൽക്കുകയോ കാഴ്ചയും കേൾവിയും നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.
ഇന്നും ശക്തമായ മഴയ്ക്കു സാധ്യത
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നു കേരളത്തിൽ പരക്കെ മഴ തുടരുന്നു. ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെലോ അലർട്ട് നൽകി. 16 മുതൽ മഴ കുറയും. അതിതീവ്ര ന്യൂനമർദം ഇന്നലെ ആന്ധ്ര തീരത്തു കാക്കിനഡയ്ക്കു സമീപം കരയിലെത്തി. 75 കിലോമീറ്റർ വേഗത്തിൽ കരയിലെത്തിയ ശേഷം ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദമായി മാറി.