കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരിച്ച എൻഐഎ അഭിഭാഷകനോട് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന ചോദ്യം ഇന്നും കോടതി ഉന്നയിച്ചു. പ്രതികളായ റമീസും ഷറഫൂദ്ദീനും ടാൻസാനിയയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ശ്രമിച്ചതായും എൻഐഎ പറയുന്നു. ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസിന്റെ പ്രവർത്തനം ടാൻസാനിയ കേന്ദ്രീകരിച്ചാണെന്നും പ്രതികൾ ഒന്നിച്ച് ചേർന്നത് പുറമെ നിന്നുള്ള നിർദേശപ്രകാരമാണെന്നും എൻഐഎ പറയുന്നു.
“കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകൾ വെച്ച് വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ച്ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടത്,”- എൻഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച് അഭിഭാഷകൻ വ്യക്തമാക്കിയത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരൻ ഉണ്ട്. ഇയാൾ താൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ഒരുമിച്ച് ചേർന്നത് ഒരാളുടെ കമാൻഡിനെ തുടർന്നാണ്. പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും എൻഐഎ കോടതിയോട് പറഞ്ഞു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിന് തെളിവായാണ് എൻഐഎ പുതിയ കണ്ടെത്തലുകൾ കോടതിയെ അറിയിച്ചത്. നേരത്തെ സ്വർണക്കടത്ത് കേസിൽ എൻഐഎ തീവ്രവാദബന്ധം കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു.