ചെന്നൈ: തമിഴ്നാട്ടിൽ മരിച്ചെന്ന് കരുതി ഫ്രീസറിൽ സൂക്ഷിച്ച ആൾക്ക് സംസ്കാരത്തിന് തൊട്ടുമുമ്പ് ജീവൻവെച്ചു. സേലത്താണ് എഴുപത്തിയാറുകരനെ ഒന്നരദിവസം മുഴുവൻ അബദ്ധവശാൽ ബന്ധുക്കൾ ഫ്രീസറിൽ സൂക്ഷിച്ചത്. ഫ്രീസറിൽ നിന്ന് മൃതദേഹം മാറ്റുന്നതിനിടെയാണ് മരിച്ചെന്ന് കരുതിയ ആൾ ശ്വാസം എടുക്കുന്നതായും കൈകൾ അനക്കുന്നതായും ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്.
ശവസംസ്കാരത്തിനുള്ള അവസാന വട്ട തയാറെടുപ്പുകൾ നടക്കുന്നതിനിടെ എഴുപത്തിയാറുകാരനായ ബാലസുബ്രഹ്മണ്യന് ഫ്രീസറിൽ നിന്ന് ജിവിനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ ശരവണകുമാറിനും ശരവണന്റെ മകൾക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം വാർദ്ധക്യസഹജമായ അസുഖം കൂടിയതോടെ സേലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കൂടുതൽ പ്രതീക്ഷ വേണ്ടെന്നും വീട്ടിൽ തന്നെ കിടത്തി പരിചരിച്ചാൽ മതിയെന്നും ഡോക്ടർമാർ നിർദേശിച്ചതനുസരിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
മരിച്ചെന്ന് കരുതി അവസാനമായി കാണാനെത്തിയ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും, ആത്മാവ് പൂർണമായും വിട്ടുപോകാത്തതിനാലാണ് കൈകകൾ അനക്കുന്നതെന്നായിരുന്നു വിചിത്രമായ മറുപടി.
നാട്ടുകാർ ചേർന്ന് പൊലീസിൽ വിവരം അറിയിച്ചതോടെ, സേലം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെത്തി പരിശോധന നടത്തുകയായിരുന്നു.
ഇന്നലെ രാത്രി കാര്യമായ പ്രതികരിക്കാതായതോടെ മരിച്ചെന്ന് തെറ്റിധരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതൽ ബാലസുബ്രഹ്മണ്യം മരിച്ചെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി പേരാണ് അന്ത്യാജ്ഞലി അർപ്പിച്ചത്.