കൊച്ചി; ആരുടേയും മനസുലയ്ക്കുന്നതായിരുന്നു ട്രാൻസ്ജൻഡറായ സജ്ന ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞ വാക്കുകൾ. മാന്യമായി തൊഴിലെടുക്കാൻ ഇറങ്ങിയിട്ടും പരിഹസിച്ചും മാനസികമായി പീഡിപ്പിച്ചും ഒരു സംഘം ദ്രോഹിക്കുകയാണെന്നായിരുന്നു കരഞ്ഞ് കൊണ്ട് സജന ഷാജി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.
പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും സജന ആരോപിച്ചിരുന്നു. ഇപ്പോഴിതാ സജനയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യ.
കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപായിരുന്നു കൊച്ചിയിൽ എത്തിയത്.നിലനിൽപ്പിനായി ട്രെയിനിൽ ഭിക്ഷയെടുത്തായിരുന്നു ജീവിതം തുടങ്ങിയത്. ആർക്കും മുൻപിലും കൈനീട്ടാതെ ജീവിക്കണം എന്ന ചിന്തയോടെ കൊവിഡ് പ്രതിസന്ധിയ്ക്കിടെയായിരുന്നു വഴിയോര ബിരിയാണി കച്ചവടം സജന തുടങ്ങിയത്.തൃപ്പുണിത്തുറ ഇരുമ്പനത്ത് 5 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സജ്ന ബിരിയാണി കച്ചവടം തുടങ്ങിയത്.
നല്ല രീതിയിൽ കച്ചവടം തുടരുന്നതിനിടയിലാണ് പ്രദേശത്തെ ഒരു സംഘം സജ്നയുടെ കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അവർക്കെതിരെ തിരിഞ്ഞത്. രാത്രികാലങ്ങളിൽ തെരുവിലും, ട്രെയിനിൽ ഭിക്ഷ ചോദിക്കാനുമൊക്കെയല്ലേ പറ്റുള്ളു. നിങ്ങളൊക്കെ ചോദിച്ചല്ലോ ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്.
ജോലി എടുത്ത് ജീവിക്കാൻ നിങ്ങളൊന്നും സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണം? നിങ്ങൾ പറയ്” എന്നായിരുന്നു കരഞ്ഞ് കൊണ്ട് സജ്ന വീഡിയോയിൽ ചോദിച്ചത്.”ആരോടും പോയി പറയാനില്ല. ആരുമില്ലേ ഞങ്ങൾക്ക് ? ഞങ്ങൾ ഇങ്ങനെയൊക്കെ ആയി പോയത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. സമൂഹത്തിൽ അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്.
ആരും തങ്ങളെ തിരഞ്ഞ് നോക്കുന്നില്ലെന്ന് മാത്രമല്ല പരിഹസിക്കുകയാണ്.ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും സജ്ന വീഡിയോയിൽ പറഞ്ഞു.സജ്നയ്ക്ക് പിന്തുണയുമായി നടൻ ജയസൂര്യ എത്തിയത്. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കുമെന്നാണ് റിപ്പോർട്ട്.