കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽനഴ്സിന്റെ ഒത്താശയിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് യുവാവ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മ തന്നെ സംഭവം സത്യമാണെന്നു സമ്മതിച്ചു.
താനറിയാതെയാണു കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായതെന്നും അവർ വെളിപ്പെടുത്തി. ഇതു സംബന്ധിച്ച കേസുമായി മുന്നോട്ടു പോകാവുന്ന സാഹചര്യമില്ലെന്നും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ താൽപര്യമില്ലെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു.
കുഞ്ഞിന്റെ പിതാവിന് എതിരെയും തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തിട്ടുള്ള യുവതികളിൽ ഒരാൾക്കെതിരെയുമാണ് ആരോപണം.
ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടഞ്ഞെന്നും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് അറിവില്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ. ഗണേഷ് മോഹൻ പ്രതികരിച്ചു.
കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനി, മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണു ഗർഭിണിയായത്. ഗർഭം ഇല്ലാതാക്കാൻ യുവാവ് നിർബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു.
ഏഴാം മാസത്തിൽ പോലും ഗർഭം ഇല്ലാതാക്കാൻ ശ്രമം നടന്നതായി യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പ്രസവകാലത്തു ചികിത്സ ഏർപ്പാടാക്കിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹഷീഷ് കടത്താൻ ശ്രമിച്ച കേസിൽ കുടുങ്ങി ജയിലിലായി.
പലരിൽനിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും ബന്ധം തുടർന്നില്ലെന്നു യുവതി പറയുന്നു. കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്നങ്ങൾക്കുള്ള സാധ്യതയും മുന്നിൽകണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാൻസ്ജെൻഡർ ദമ്പതികൾക്കു കൈമാറാനായിരുന്നു പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്. ഈ ദമ്പതികൾ യുവതിയെയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു.