തിരുവനന്തപുരം: ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് ഏറ്റവും ചെലവ് കേരളത്തിലാണെന്നും, സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ഥലമേറ്റെടുത്ത് നൽകിയാൽ കേരളത്തിൽ പ്രഖ്യാപിച്ച മുഴുവൻ ദേശീയപാതാ വികസന പദ്ധതികളും അടുത്ത സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നല്‍കി. കഴക്കൂട്ടം – മുക്കോല ബൈപ്പാസിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
അതിനിടെ കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം തുടരുമെന്ന് വയൽക്കിളികൾ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ചെറുക്കുമെന്നും അവർ പറഞ്ഞു.
കഴക്കൂട്ടം-മുക്കോല ബൈപാസ് റോഡിനും ചാക്ക മേൽപ്പാലത്തിനുമായി 800 കോടി ചെലവിട്ടു. കാൽനടക്കാർക്കായി ഏഴ് മേൽപ്പാലങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും നാലെണ്ണമേ പൂർത്തിയായിട്ടുളളൂ. മുക്കോല മുതൽ കാരോട് വരെയുളള 16.5 കിലോമീറ്ററുളള രണ്ടാംഘട്ടം അടുത്തവർഷം പൂർത്തിയാകും. തിരുവല്ലത്ത് ടോൾപ്ലാസയുടെ നിർമ്മാണവും പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖം, കോവളം ബീച്ച്, അന്താരാഷ്ട്ര വിമാനത്താവളം, ടെക്നോപാർക്ക് എന്നീ മേഖലകൾക്കെല്ലാം പ്രയോജനം കിട്ടുന്ന റോഡ് പദ്ധതിയാണിത്.
കഴക്കൂട്ടം മുതൽ മുക്കോല വരെയുളള 26.7 കിലോമീറ്റർ ദേശീയപാതയാണ് പൂർത്തിയായത്. 43 കിലോമീറ്റർ ദൂരത്തിലുളള കഴക്കൂട്ടം കാരോട് പദ്ധതിയുടെ ആദ്യഘട്ടമാണിത്. നാല് വരിപ്പാതയും സർവീസ് റോഡുമടക്കം 45 മീറ്ററാണ് ദേശീയപാത. 2008ൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ പദ്ധതിയാണിത്. 2010 ൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. 2015 ലാണ് നിര്‍മ്മാണം തുടങ്ങിയത്. മൂന്ന് പാലങ്ങളും അടിപ്പാതകളും അടങ്ങുന്നതാണ് പദ്ധതി. 1120.86 കോടി ചെലവിട്ടാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്