കാലിഫോർണിയ: പച്ച കലർന്ന തവിട്ട് നിറത്തോടു കൂടിയ ചെതുമ്പലുകൾ നിറഞ്ഞ ശരീരം. പിറകിൽ കഴുത്ത് മുതൽ വാലറ്റം വരെ കൂർത്ത വലിയ മുള്ളുകൾ. ഏകദേശം 4 അടിയോളം പൊക്കം. രണ്ടു കാലിൽ നിവർന്ന് നിന്നാൽ കങ്കാരുവുമായി സാമ്യം. മുഖത്തിന് ഒരുതരം കാട്ടുനായയുടെ ലുക്ക്. ഇതാണ് ‘ചുപകാബ്ര’. അമേരിക്ക, റഷ്യ, ഫിലിപ്പീൻസ്, പ്യൂർട്ടോറിക്കോ തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഭീകരജീവിയാണിത്. ആട്, കന്നുകാലികൾ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ രക്തം ഊറ്റിക്കുടിക്കലാണത്രേ ഈ ഭീകരന്റെ ഇഷ്‌ട വിനോദം. ചുപകാബ്രയുടെ ഇരയാകുന്ന ജീവികളുടെ കഴുത്തിൽ രണ്ട് പാടുകൾ മാത്രമേ അവശേഷിക്കൂ. ഇരയുടെ കഴുത്തിലുണ്ടാക്കുന്ന ഈ രണ്ട് മുറിവുകളിലൂടെയാണ് ചുപകാബ്ര രക്തം ഊറ്റിക്കുടിക്കുന്നത്.

പ്യൂർട്ടോറിക്കോയിലാണ് ഈ ജീവിയെ ഏറ്റവും കൂടുതൽ പേർ കണ്ടതായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. പലരും ഈ ജീവിയെ കണ്ടെന്ന് അവകാശപ്പെട്ട് എത്തിയെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഇങ്ങനെയൊരു ജീവിയുടെ നിലനില്പ് തെളിയിക്കാനായിട്ടില്ല. ചുപകാബ്ര ഒരു സാങ്കല്പിക സൃഷ്‌ടിയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
1995ലാണ് ചുപകാബ്രയെ പറ്റിയുള്ള വാർത്തകൾ ഉടലെടുക്കുന്നത്. അന്ന് ഒരു വീട്ടിൽ വളർത്തിയിരുന്ന എട്ട് ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. ചത്ത ആടുകളുടെയെല്ലാം കഴുത്തിൽ ചെറിയ മുറിവുകളുണ്ടായിരുന്നു. ആ മുറിവിലൂടെ അവയുടെ രക്തം മുഴുവൻ നഷ്‌ടപ്പെട്ടിരുന്നു. തുടർന്ന് നിരവധി വളർത്തുമൃഗങ്ങൾ സമാന രീതിയിൽ ചത്തു. ഇതിനിടെ പലരും ചുപകാബ്രയെ കണ്ടതായി അവകാശപ്പെട്ടു.”ആടിന്റെ രക്തം ഊറ്റിക്കുടിക്കുന്നത്” എന്നാണ് ചുപകാബ്ര എന്ന പേരിനർത്ഥം. ലോകത്തിന്റെ പല ഭാഗങ്ങളിലും ആടുകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഒരു ജീവിയെപ്പറ്റി പിന്നീട് നിരവധി റിപ്പോർട്ടുകൾ ഉണ്ടായി. എന്നാൽ, ചുപകാബ്രയെന്ന ജീവിയെ ഫോറൻസിക് വിദഗ്ദ്ധരും തള്ളിക്കളഞ്ഞു. ചുപകാബ്ര വെറുമൊരു കെട്ടുകഥ മാത്രമാണെന്നാണ് ഗവേഷകർ പറയുന്നത്.