ദളിതരെയും ആദിവാസികളെയും മുസ്ലീംകളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ല: രാഹുല്‍ ഗാന്ധി

ന്യൂഡെൽഹി: ദളിതരെയും മുസ്ലീംകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഹാഥ്രസ് കേസില്‍ പൊലീസിന്റെ ഇടപെടലുകളെ കുറിച്ച് ആവര്‍ത്തിക്കുകയായിരുന്നു രാഹുല്‍.

”നാണം കെട്ട കാര്യം എന്തെന്നാല്‍ പല ഇന്ത്യക്കാരും ദളിത്, മുസ്ലീം, ആദിവാസികള്‍ എന്നിവര്‍ മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു, അവര്‍ക്കുവേണ്ടി. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഹാഥ്രസിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനുപിന്നാലെ മൃതദേഹം പുലര്‍ച്ചെ രണ്ടുമണിക്ക് ബന്ധുക്കളുടെ പോലും സമ്മതമില്ലാതെ സംസ്‌കരിക്കുകയും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള അവസരം നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ വലിയ വിമര്‍ശനമാണ് പൊലീസ് നേരിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്രസ് സന്ദര്‍ശിച്ചത് വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ്. ഇരുവരെയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കുകയും മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തക വിലക്ക് യുപി സര്‍ക്കാരിന് നീക്കേണ്ടി വരികയും ചെയ്തിരുന്നു.