കൊച്ചി: കേരഫെഡിലെ വനിതാ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്കു (എഒ) കസേര തെറിച്ചത് വഴിവിട്ട നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പില്‍ നിന്ന് എഒ തസ്തികയിലേക്കു ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥക്ക് ഒരു വര്‍ഷം പോലും തികയും മുന്നേയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലേക്ക് മാറ്റം ലഭിച്ചിരിക്കുന്നത്. കേരഫെഡ് എംഡിക്കെതിരെയുള്ള അഴിമതി അന്വേഷണം വാര്‍ത്തയായതും പിന്‍വാതിലിലൂടെ എത്തിയവരെ സ്ഥിരപ്പെടുത്തുന്നതുള്പ്പെടെയുള്ള വഴിവിട്ട നടപടികളോടു മുഖം തിരിച്ചു നിന്നതുമാണ് അടിയന്തര സ്ഥലംമാറ്റത്തിനു കാരണമെന്നാണു സൂചന.
വനിതാ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥ കഴിഞ്ഞ ജനുവരിയിലാണു സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പില്‍ നിന്ന് എഒ തസ്തികയിലേക്കു ഡപ്യൂട്ടേഷനിലെത്തിയത്. വഴിവിട്ട നിര്ദ്ദേശങ്ങളുള്പ്പെട്ട ഫയലുകളില്‍ വിയോജിപ്പു രേഖപ്പെടുത്താനും മേലധികാരികളുടെ മുന്‍പിലേക്ക് ഈ വിഷയങ്ങള്‍ എത്തിക്കാനും തുടങ്ങിയതോടെയാണ് ഇവര്‍ മേലധികാരികളുടെ കണ്ണിലെ കരടായത്.
എംഡിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നതിനെത്തുടര്ന്ന് എഒയെ മുന്‍പു ബോര്‍ഡ് യോഗത്തില്‍ വിളിച്ചു വരുത്തി ശാസിച്ചിരുന്നു. എംപ്ലോയ്മെന്റ് മുഖേന എത്തിയ താല്‍ക്കാലിക ജീവനക്കാരുടെ നിയമന കാലാവധി നീട്ടിക്കൊടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉത്തരവു ചൂണ്ടിക്കാട്ടി എതിര്‍ത്തതാണു കാരണം.പുതിയ കരാര്‍ നിയമനങ്ങള്‍ നടത്തരുതെന്നു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം ലഭിച്ചതിന്റെ പിറ്റേന്നു ചെയര്‍മാന്റെ ഡ്രൈവറുടെയും എംഡിയുടെ ടൈപ്പിസ്റ്റിന്റെയും നിയമനകാലാവധി നീട്ടിനല്‍കിയത് വാര്‍ത്തയായതിനു പിന്നിലും ഇൗ ഉദ്യേഗസ്ഥയെന്നാണ് അധികൃതരുടെ സംശയം.
കേരഫെഡിലെ 145 ഒഴിവുകളില്‍ 70 എണ്ണത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം സജീവമായിരിക്കെയാണ് എഒയുടെ സ്ഥലംമാറ്റം. വകുപ്പു മന്ത്രിയെയും ഉദ്യോഗസ്ഥരെയും മറികടന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് മാറ്റമെന്നാണ് ആക്ഷേപം.