കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി മാനദണ്ഡങ്ങളുണ്ടെങ്കിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. ചിലരെ ഒഴിവാക്കാൻ വേണ്ടി മാത്രം മാനദണ്ഡം കൊണ്ടുവരരുത്. യുഡിഎഫ് അനുകൂല രാഷ്ട്രീയ സാഹചര്യം ഗ്രൂപ്പിന്റെ അതിപ്രസരം കാരണം നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി ഭാരവാഹിത്വം നൽകണമെന്ന് ഹൈക്കാമാന്റിനോട് ആവശ്യപ്പെട്ടിരുന്നതായും കെ.വി തോമസ് വ്യക്തമാക്കി.
തന്നെക്കാൾ പ്രായമായ ആളുകൾ തന്നെക്കാൾ ഉന്നതമായ സ്ഥാനങ്ങളിൽ ഉണ്ട്. തന്നെക്കാൾ കൂടുതൽ ജയിച്ച ആളുകളും ഉണ്ട്. അതിനാൽ തന്നെ കെ.വി തോമസിന് ഒരു ന്യായം, മറ്റുള്ളവർക്ക് വേറെ ഒരു ന്യായം എന്നത് ശരിയല്ല. തന്റെ പാർട്ടി ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെവി തോമസ് വ്യക്തമാക്കി.
എം പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന കാര്യം വിജയസാധ്യത പരിശോധിച്ച് തീരുമാനിക്കണമെന്നും കെ.വി തോമസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ കൂട്ടായ തീരുമാനം വേണം. മുഖ്യമന്ത്രിയാരെന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കി.