ജയ്പൂർ: ക്ഷേത്ര ഭൂമി സംബന്ധിച്ച തർക്കത്തിൽ പൂജാരിയെ ഒരു സംഘമാളുകൾ തീയിട്ട് കൊലപ്പെടുത്തി. കരൗലി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പുരോഹിതൻ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തിൽ കൈലാഷ് മീണ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പൂജാരിയായ ബാബു ലാൽ വൈഷ്ണവ് ആണ് കൊല്ലപ്പെട്ടത്. അഞ്ചംഗ സംഘം പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പൂജാരി ജയ്പൂർ എസ്‌എംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.
അറസ്റ്റിലായ കൈലാഷിന് പുറമെ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്യുകയാണെന്നും കരൗലി എസ്പി മൃദുൽ കച്ചാവ അറിയിച്ചു. സംഭവത്തിൽ വ്യാഴാഴ്ച തന്നെ പൊലീസ് വധശ്രമ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൂജാരി കൊല്ലപ്പെട്ടതോടെ കൊലക്കുറ്റമായി മാറി.
കൊലപാതകം അങ്ങേയറ്റം ഖേദകരമാണെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായി തകർന്നെന്ന് ബിജെപി കുറ്റപ്പെടുത്തി.
രാധാകൃഷ്ണ ക്ഷേത്രത്തിന്റെ കീഴിലുള്ള 5.2 ഏക്കർ ഭൂമി സംബന്ധിച്ചതായിരുന്ന തർക്കം. ക്ഷേത്രഭൂമിയാണെങ്കിലും അത് കൈവശം വെച്ചുപോരുന്നത് പൂജാരിയായിരുന്നു. ക്ഷേത്രത്തിന്റെ ചുമതലക്കാരൻ എന്ന നിലയിൽ പൂജാരിക്കും കുടുംബത്തിനുമുള്ള വരുമാന മാർഗമായാണ് ഈ ഭൂമി കൈവശം വെക്കുന്നതിന് അനുമതി നൽകിയത്.
ട്രസറ്റുകളുടെ കീഴിലുള്ള പൂജാരിമാർക്ക് ഇത്തരത്തിൽ ഭൂമി നൽകുന്ന പതിവുണ്ട്. പൂജ നടത്തുതിലൂടെ മാത്രമാണ് അവർക്കുള്ള വരുമാനം എന്നതിനാലാണ് ഈ കൈമാറ്റം. ‘മന്ദിർ മാഫി’ എന്നാണ് ഇത്തരം ഭൂമി അറിയപ്പെടുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഈ ഭൂമിയെ ചൊല്ലിയായിരുന്നു തർക്കം. ഒരു കുന്നിനോട് ചേർന്ന് നിൽക്കുന്ന ഭൂമിയിൽ വീട് വെക്കുന്നതിനുള്ള പണികൾ പൂജാരി തുടങ്ങി. പ്രദേശത്തെ മീണ കുടുംബം നിർമാണത്തെ എതിർത്തു. അവർക്ക് അവകാശപ്പെട്ടതാണ് ഭൂമി എന്നായിരുന്നു വാദം. ഗ്രാമ മുഖ്യന്മാർ പൂജാരിക്ക് അനുകൂലമായ തീരുമാനമെടുത്തു. ഇതിന് ശേഷം പൂജാരി നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങി. എന്നാൽ, എതിർ കക്ഷികൾ ഈ സ്ഥലത്ത് അവരുടെ നിർമാണ പ്രവർത്തനവും ആരംഭിച്ചു. ഇത് വാക് തർക്കത്തിലെത്തിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
മീണയുടെ നേതൃത്വത്തിലുള്ള സംഘം ഭൂമി കയ്യേറാൻ ശ്രമിക്കുന്നുവെന്ന് പൂജാരി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചപ്പോഴും അക്രമികളെ കുറിച്ചുള്ള വിവരങ്ങൾ പൂജാരി കൈമാറുകയുണ്ടായി.
ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുള്ളൂവെന്നും കൈലാഷ് മീണയുടെ കുടുംബത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും പൂജാരിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. നടപടിയെടുക്കാത്തിന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ബ്രാഹ്മണ സമുദായത്തിന് മുഴുവൻ അമർഷമുണ്ടെന്ന് പൂജാരിയുടെ കുടുംബാംഗം രമാകാന്ത് ശർമ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.