കൊച്ചി: വിദേശമലയാളിയിൽ നിന്ന് പതിനൊന്നര കോടി രൂപ തട്ടിയെടുത്ത ഹോട്ടൽ ഉടമ കൊച്ചിയിൽ അറസ്റ്റിൽ. പിറവം സ്വദേശിയായ സി കെ വിജയനെ എറണാകുളം മരട് പൊലീസാണ് പിടികൂടിയത്. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടൽ ഉടമയാണ് സി കെ വിജയൻ. വെഞ്ച്യൂറ ഹോട്ടലിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളാണ് അറസ്റ്റിലേക്ക് എത്തിയത്.
ദുബായിലെ വ്യവസായിയെയും ഭാര്യയെയുമാണ് ഇയാൾ കബളിപ്പിച്ചത്. ഹോട്ടലിൽ നിക്ഷേപമെന്ന പേരിലായിരുന്നു ഇയാൾ പണം വാങ്ങിയത്. 4 സ്റ്റാർ പദവിയുള്ള ഹോട്ടൽ നിർമ്മിക്കാൻ 4 കോടി രൂപ നിക്ഷേപമായി വേണമെന്ന് 2018 ഒക്ടോബറിൽ ആവശ്യപ്പെട്ടു.
ഹോട്ടൽ നിർമ്മാണത്തിന് നിക്ഷേപം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശിയായ എൻആർഐ വ്യവസായിയെ സി കെ വിജയൻ സമീപിക്കുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം. പ്രവാസി വ്യവസായി ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് പണം നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. പല തവണയായി സി കെ വിജയൻ പതിനൊന്നര കോടി രൂപ വാങ്ങിയെടുത്തു. എന്നാൽ അതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളൊന്നും വെഞ്ച്യൂറ ഹോട്ടലിൽ നടത്തിയതുമില്ല.
കേസിൽ സി കെ വിജയൻ്റെ ഭാര്യ ശാലിനി വിജയൻ, സഹോദരൻ്റെ ഭാര്യ സൈറ തമ്പി കൃഷ്ണൻ എന്നിവരും പ്രതികളാണ്. ഹോട്ടലിൻറെ ഡയറക്ടർമാരാണ് ഇരുവരും. തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ പ്രവാസി വ്യവസായി പണം തിരികെ ചോദിച്ചു. പണം തിരികെ നൽകാനും സി കെ വിജയൻ തയ്യാറായില്ല. ഇതോടെ പരാതിയുമായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു.