ലക്നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനെതിരെ വീണ്ടും ഉത്തര്‍പ്രദേശ് പൊലീസ്. പെൺകുട്ടിയുടെ കുടുംബം, പ്രതികളായ സവര്‍ണ താക്കൂര്‍ സമുദായക്കാരുമായി കഴിഞ്ഞ 6 മാസത്തിനിടെ 104 തവണ ഫോണില്‍ ബന്ധപ്പെട്ടതായാണ് പൊലീസ് പറയുന്നത്. സാമുദായിക കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരിൽ നിന്നും കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ലഭിച്ചതായും കുടുംബത്തിൻ്റെ സമ്മതത്തോടെയാണ് രാത്രി 2.30ന് മൃതദേഹം സംസ്കരിച്ചതെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ സഹോദരൻ പ്രതികളിലൊരാളുമായി ബന്ധപ്പെട്ടതിന്റെ കോൾ റെക്കോഡ്സ് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ സഹോദരൻ അടക്കമുള്ള മറ്റ്കുടുംബാംഗങ്ങൾ സംസ്ഥാന സർക്കാരും പൊലീസും തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു.
2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ സന്ദീപ് താക്കൂർ എന്ന പ്രതിയുമായി പെൺകുട്ടിയുടെ സഹോദരൻ 104 തവണ ഫോണിൽ ബന്ധപ്പെട്ടതായാണ് പൊലീസ് പറയുന്നത്. സഹോദരനെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറയുന്നു. അതേസമയം യുപി പൊലീസിന്റെ ആരോപണം തള്ളിക്കളയുകയാണ് പെൺകുട്ടിയുടെ സഹോദരൻ ചെയ്തത്. പൊലീസിന്റെ കയ്യിൽ കോൾ റെക്കോഡ്സ് തെളിവുണ്ടെങ്കിൽ അത് പുറത്തുവിടട്ടെ എന്ന് സഹോദരൻ പറഞ്ഞു.
പെൺകുട്ടിയുമായി പ്രതികൾക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പൊലീസ്, ആഗ്ര ഫോറൻസിക്ക് ലാബിന്റെ വിവാദമായ സാമ്പിൾ പരിശോധനാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ബലാത്സംഗം നടന്നിട്ടില്ല എന്ന് വാദിക്കുന്നത്. 11 ദിവസം കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് യാതൊരു വിലയുമില്ലാത്തതാണെന്ന് അലിഗഡ് ചീഫ് മെഡിക്കൽ ഓഫീസർ അടക്കമുള്ള ആരോഗ്യവിദഗ്ധർ പറയുന്നു. പുതിയ തെളിവുകൾ ശേഖരിക്കാനായി 10 ദിവസം കൂടി സമയം അനുവദിച്ചിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീം കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണമാണ് യോഗി സർക്കാർ ആവശ്യപ്പെടുന്നത്.
യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിനെ താറടിച്ച് കാണിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഹാത്രസ് കേസുമായി ബന്ധപ്പെട്ട പ്രതിഷേധമെന്നും ബലാത്സംഗമേ നടന്നിട്ടില്ലെന്നുമാണ് യു പി പൊലീസിൻ്റെ വാദം. പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ആവശ്യപ്പെട്ടത്.
സെപ്റ്റംബർ 14നാണ് പെൺകുട്ടിയെ നാല് താക്കൂർ സമുദായക്കാർ ചേർന്ന് ബലാത്സംഗം ചെയ്യുകയും ക്രൂരമായ ശാരീരികപീഡനത്തിന് ഇരയാക്കുകയും ചെയ്തത്. ആദ്യം അലിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് ഡൽഹിയിലേയ്ക്ക് മാറ്റിയിരുന്നു. രാജ്യവ്യാപക പ്രതിഷേധമാണ് ഈ കേസുമായി ബന്ധപ്പെട്ട് യുപി സർക്കാരിനും പൊലീസിനുമെതിരെ ഉയർന്നത്.