ന്യൂഡെൽഹി :ഈ വർഷം ആദ്യമുണ്ടായ (2020) ഡെൽഹി കലാപവുമായി ബന്ധപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ ആര്‍എസ് എസിനെതിരെയും പരാമര്‍ശം. കലാപത്തിന് ആർ എസ് എസിന്റെ സഹായം ലഭിച്ചു വെന്നാണ് കുറ്റപത്രം പരാമർശിക്കുന്നത്.
ഗോകുല്പുരിയില്‍ ഹാഷിംഅലി ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രത്തിലാണ് പരാമര്‍ശം. കലാപകാരികള്‍ ഭാഗമായിരുന്ന “ഖട്ടര്‍ ഹിന്ദു ഏകതാ ” എന്ന വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റില്‍ കലാപത്തിന് ആര്‍എസ് എസിന്റെ സഹായം ലഭിച്ചതായി പ്രതികളിലൊരാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫെബ്രുവരി 25ന് രാത്രി എട്ടുമണിക്കാണ് ഈ സന്ദേശം ഗ്രൂപ്പില്‍ വന്നത്.
ബിജെപി നേതാവ് കപില്‍മിശ്രയുടെ വിദ്വേഷ പ്രസംഗത്തെ അനുകൂലിച്ചും പ്രതികള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. കലാപം അഴിച്ചുവിടുകയും മതസ്പര്‍ദ വളര്‍ത്തുകയുമായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡെൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ ഹിന്ദുത്വ വാദികൾ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തിൽ ഇതുവരെ 53 പേർ കൊല്ലപ്പെടുകയും, 200 ൽ അധികം ജനങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.