സ്വര്‍ണക്കടത്ത്; സ്വപ്‌നയും സരിത്തും സന്ദീപും കള്ളപ്പണ ഇടപാട് നടത്തി; എന്‍ഫോഴ്‌സ്‌മെൻ്റിൻ്റെ പ്രാഥമിക കുറ്റപത്രം

കൊച്ചി : നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവര്‍ക്കെതിരെയാണ് ഇ ഡി കുറ്റപത്രം നല്‍കിയത്. സ്വപ്‌നയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റം തെളിഞ്ഞെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഇ ഡി ആവശ്യപ്പെട്ടു. പ്രതികള്‍ മണി ലോണ്ടറിംഗ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തുവെന്നും 303 പേജുള്ള കുറ്റപത്രത്തില്‍ ഇ ഡി ചൂണ്ടിക്കാട്ടുന്നു. സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ ഡിയുടെ നടപടി.

കേസില്‍ ശേഷിക്കുന്ന പ്രതികള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിച്ചശേഷം അന്തിമകുറ്റപത്രം നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.