തിരുവനന്തപുരം: കൊറോണ കാലത്ത് ശബരിമല ദർശനത്തിനുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കർശന നിയന്ത്രണങ്ങളോടെയായിരിക്കും ദർശനം. മണ്ഡല- മകരവിളക്ക് തീർത്ഥാടന സമയത്ത് എത്ര തീർത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ നിർദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചത്.
10 നും 60 നും മധ്യേ പ്രായമുള്ളവർക്ക് മാത്രമായിരിക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക.
ഒരു ദിവസം 1000 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. എന്നാൽ ശനി, ഞായർ ദിനങ്ങളിൽ അത് പരമാവധി 2000 പേർവരെയാകാം എന്ന് നിർദേശങ്ങളിൽ പറയുന്നു. എരുമേലി, പുല്ലുമേട് എന്നിവ വഴിയുള്ള പരമ്പരാഗത കാനന പാത വഴിയുള്ള പ്രവേശം നിരോധിച്ചിട്ടുണ്ട്. മാത്രമല്ല മണ്ഡലപൂജ ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശിക്കുന്നു.
കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമെ ദർശനത്തിന് അനുവദിക്കാവു. 48 മണിക്കൂർ മുമ്പ് കൊറോണ നെഗറ്റീവെന്ന സർട്ടിഫിക്കറ്റ് ലഭിച്ചവർ അത് കൊറോണ ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്ത് തുടർന്ന് കിട്ടിയ രേഖയുമായി വരുന്നവർക്ക് എൻട്രി പോയിന്റായ നിലയ്ക്കലിൽ ആന്റിജൻ പരിശോധനയുണ്ടാകും. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടൂ.
പമ്പയിലൊ സന്നിധാനത്തോ തങ്ങാൻ തീർത്ഥാടകരെ അനുവദിക്കില്ല. ആടിയ ശിഷ്ടം നെയ് വിതരണം ചെയ്യാൻ പ്രത്യേക ക്രമീകരണമുണ്ടാകും. ഇതുകൂടാതെ തിരുപ്പതി മോഡൽ ഓൺലൈൻ ദർശനം അനുവദിക്കാമെന്നും വിദഗ്ധസമിതി നിർദേശത്തിൽ പറയുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് അനുകൂലിക്കുന്നില്ല. തന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകു.
10 നും 60 നും ഇടയിൽ പ്രായമുള്ളവർക്കാകും പ്രവേശനമുണ്ടാകുക. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരാണെന്ന ആരോഗ്യ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. വിദഗ്ധ സമിതി തീരുമാനത്തിൽ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക.