Home Local News വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിൽ സുഹൃത്തായ പ്രതി പിടിയിൽ

വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിൽ സുഹൃത്തായ പ്രതി പിടിയിൽ

0

തൃശ്ശൂർ: വനിതാ ദന്ത ഡോക്ടർ മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പിടികൂടി. സോനയുടെ സുഹൃത്ത് മഹേഷിനെയാണ് ഇന്ന് രാവിലെ പിടികൂടിയത്. തൃശൂർ പൂങ്കുന്നത്ത് നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.

കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽ വച്ച് സോനയ്ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട മഹേഷ് ഒളിവിലായിരുന്നു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സോന കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിവരികയാണ്.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും നേരത്തെ പാവറട്ടി സ്വദേശിയായ മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. കോളേജ് പഠന കാലത്ത് പരിചയപ്പെട്ട പാവറട്ടി സ്വദേശിയായ മഹേഷിനെ പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികൾ ഏൽപ്പിക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനു പിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്.

ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പ്രശ്നങ്ങൾ രൂക്ഷമായതോടെ സോന പോലീസിൽ പരാതി നൽകുകയായിരുന്നു. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here