അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. അടിമാലി കൂമ്പൻപാറയ്ക്ക് സമീപമുള്ള ഹോംസ്‌റ്റേയിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ പിടിയിലായത്. ഹോംസ്‌റ്റേ നടത്തിപ്പുകാരനായ മുതുവാൻകുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖിൽ, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് അറസ്റ്റിലായത്.

നിർദ്ദേശത്തിന് അനുസരിച്ച് സ്ത്രീകളെ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയായിരുന്നു ഇടപാടുകളെന്ന് പൊലീസ് പറഞ്ഞു. പരിശോധന സമയത്ത് ഹോംസ്റ്റേയിൽ നാല് സ്ത്രീകളുണ്ടായിരുന്നു. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് വിട്ടയച്ചു. ഇടപാടുകാർ ഫോണിൽ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് സിജോ ഹോംസ്റ്റേയിൽ സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. പൊലീസിനെ കണ്ട് സിജോയുടെ സഹായി ഓടിരക്ഷപ്പെട്ടു.

ഹോംസ്റ്റേയിൽ നിന്ന് ഓട്ടോറിക്ഷകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഓൺലൈൻ പണമിടപാടിൻറെ വിവരങ്ങൾ ശേഖരിക്കാൻ ഇവ ഐടി സെല്ലിന് കൈമാറും. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഹോംസ്റ്റേ പ്രവർത്തിച്ചിരുന്നത്. പെൺവാണിഭ സംഘത്തിന് പിന്നിൽ റാക്കറ്റുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.