കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ട കേസിൽ പ്രതിയുടെ ലുക്ക്ഔട്ട് നോട്ടിസ്

തൃശൂർ: കുന്നംകുളത്ത് സി പിഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ട കേസിൽ പ്രതി നന്ദനെതിരെ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു പരുക്കേറ്റവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ജില്ലയ്ക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയ്ക്ക് പിറകിൽ അടിയേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സനൂപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കി പുതുശേരി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം രാത്രിയോടെ ഷൊർണ്ണൂർ ശാന്തി തീരത്തിൽ സംസ്‌കരിച്ചു.