തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വിവാദ ഫയലുകൾ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന ഫോറൻസിക്ക് റിപ്പോർട്ടോടെ സത്യം മൂടി വയ്ക്കാനുള്ള സർക്കാരിൻറെ മറ്റൊരു ശ്രമം കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തത്തിന് പിന്നിൽ ശക്തമായ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ തീപിടുത്തത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഫോറൻസിക് വിഭാഗം സമർപ്പിച്ച റിപ്പോർട്ട് വളരെ ഗൗരവപൂർവ്വം കാണണം. ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അടച്ചിട്ടിരുന്ന മുറിയിലെ ഫാൻ എങ്ങനെ ഉരുകി താഴെ വീണ് തീപിടിക്കുമെന്ന് പ്രതിപക്ഷം അന്നേ ചോദിച്ചിരുന്നതാണ്. ഫയലുകൾ മാത്രമാണ് കത്തിയത്. അവിടെ ഇരുന്ന എളുപ്പം തീപിടിക്കാവുന്ന സാനിടൈസർ പോലും കത്തിയില്ലെന്നാണ് കോടതിയിൽ കൊടുത്തിട്ടുള്ള റിപ്പോർട്ടെന്ന് ചെന്നിത്തല പറഞ്ഞു.
സംഭവത്തിൽ പ്രതിപക്ഷവും മാദ്ധ്യമങ്ങളും കള്ളക്കഥകൾ മെനയുകയാണെന്ന് ആവർത്തിച്ചു പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മാധ്യമങ്ങൾക്കെതിരെ കേസു കൊടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ച സർക്കാരാണിത്. പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് ശരിയാണെന്ന് തെളിയുകയാണിപ്പോൾ. ഫോറിൻസിക് റിപ്പോർട്ടിൻറെ വെളിച്ചത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.