പട്ന: എൻഡിഎ സഖ്യത്തിൽനിന്നു പിന്മാറുന്നുവെന്ന ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) പ്രഖ്യാപനത്തോടെ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പ്രവചനാതീതമാകുകയാണ്.ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള ജെഡിയുവിന്റെ സാധ്യത എല്‍ജെപിയെ ഉപയോഗിച്ച് ഇല്ലാതാക്കുകയും അതുവഴി മുഖ്യമന്ത്രി സ്ഥാനം നേടുകയും ചെയ്യാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നുണ്ട്.
നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ മത്സരിക്കുമെന്നും ബിജെപിക്കെതിരെ സ്ഥാനാർഥികളെ നിർത്തില്ലെന്നുമാണ് എൽജെപി പ്രസിഡന്റ് ചിരാഗ് പസ്വാന്റെ പ്രഖ്യാപനം. ഇതിൽ നിന്നു തന്നെ കാര്യം വ്യക്തം.
എൻഡിഎയിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബിഹാറില്‍ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായിരുന്നു. ജീതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കുള്ള സീറ്റുകള്‍ ജെഡിയുവും എല്‍ജെപിക്കുള്ള സീറ്റുകള്‍ ബിജെപിയും നല്‍കാനായിരുന്നു ധാരണ.
എന്നാൽ ഇടഞ്ഞ് നില്ക്കുന്ന എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങൾ പാളിയെന്ന് വരുത്തി തീർത്ത് തന്ത്രപരമായ നീക്കത്തിലാണ് ബിജെപി. 2015ല്‍ എല്‍ജെപി 40 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണ 42 സീറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം. ജെഡിയു ചില സീറ്റുകള്‍ വിട്ട് നല്കിയാല് എല്‍ജെപിയെ അനുനയിപ്പിക്കാമെന്നായിരുന്നു ബിെജപിയുടെ വിശദീകരണം.
120ല്‍ താഴെ സീറ്റുകളില്‍ മത്സരിക്കില്ലെന്ന കടുംപിടുത്തം ജെഡിയു തുടര്‍ന്നതോടെ എല്‍ജെപിയെ അനുനയിപ്പിക്കേണ്ട ബാധ്യത ബിജെപിയുടേതായി മാറി. 25 മുതല്‍ 30 വരെ സീറ്റുകള്‍ നല്കി എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമം വിഫലമായി. ജെഡിയു മത്സരിക്കുന്ന സീറ്റുകളിലായിരിക്കും എൽജെപി സ്ഥാനാർഥികളെ നിര്‍ത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്കു ശക്തി പകരും. അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തിനു കീഴിൽ മത്സരിക്കുകയുമില്ലെന്ന എൽജെപി പ്രസിഡന്റ് ചിരാഗിന്റെ പ്രഖ്യാപനത്തോടെ ബിഹാറിൽ അപ്രതീക്ഷിത പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്. നിതീഷിനെ ദുർബലനാക്കാൻ എൽജെപിയെ മുന്നിൽ നിർത്തിയുള്ള ബിജെപി നീക്കമാണിതെന്നു ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ചിരാഗ് സ്വയം കുഴി തോണ്ടുകയാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും സഖ്യകക്ഷി നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുമ്പോഴും തോറ്റു പിൻമാറാൻ എൽജെപി തയാറല്ല.
‘ജെഡിയുവിനെതിരെ എല്ലാ മണ്ഡലത്തിലും എൽജെപി സ്ഥാനാർഥികളെ നിർത്തും. ജെഡിയുവിനെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കുകയും ചെയ്യും’ – ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചിരാഗ് പറഞ്ഞു.
‘നിതീഷുമായുള്ള സഖ്യത്തിനു ഞങ്ങൾ നിർബന്ധിതരാകുകയായിരുന്നു. നിതീഷ് കുമാറുമായി സഖ്യത്തിൽ ഏർപ്പെടുകയെന്നല്ലാതെ ഞങ്ങൾക്കു മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നു. മറ്റുള്ളവരെ കേൾക്കാൻ ഒരിക്കലും അദ്ദേഹം തയാറായിരുന്നില്ല. വ്യക്തിപരമായ അജൻഡകളുമായാണ് നിതീഷ് മുന്നണിയിൽ പ്രവർത്തിക്കുന്നത്;– ചിരാഗ് കൂട്ടിച്ചേർത്തു.
നിതീഷ് കുമാർ
ബിഹാറിൽ നിതീഷിനെ മുൻനിർത്തിയല്ലാതെ അധികാരം പിടിക്കാൻ കഴിയില്ലെന്ന് ബിജെപിക്ക് ബോധ്യമുണ്ട്. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി നിതീഷ് തന്നെയാണെന്നു ബിജെപി പ്രഖ്യാപിച്ചതുമാണ്. നിതീഷ് കുമാറിനും ജെഡിയുവിനും എതിരെ പരസ്യവിമർശനവുമായി ചിരാഗ് രംഗത്തു വന്നതോടെ വെട്ടിലായത് ബിജെപിയാണ്.
മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം അവരോധിച്ചു കൊണ്ടുള്ള ചിരാഗിന്റെ രംഗപ്രവേശം അടിമുടി മുന്നണിയെ ഉലയ്ക്കുമ്പോഴും ബിജെപി തുടരുന്ന നിശബ്ദത പല വ്യാഖ്യാനങ്ങൾക്കും വഴി തുറക്കുകയും ചെയ്തു. ‘2013 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു മുതൽ ഞാൻ നിതീഷ് കുമാറിനെ തുറന്ന് എതിർക്കുന്നു, ഇനിയും തുടരും’– 37കാരനായ മുൻ സിനിമാതാരമായ ചിരാഗ് പറയുന്നു.
‘എൻഡിഎയുമായി നിതീഷ് തെറ്റിപ്പിരിഞ്ഞപ്പോഴും മോദിക്കൊപ്പം ഉറച്ചു നിൽക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഇനിയും അത് തുടരും. നിതീഷിനോട് വ്യക്തിവൈരാഗ്യമില്ല പക്ഷേ അദ്ദേഹത്തിന്റെ ശൈലിയോട് നീരസമുണ്ട്. ബിഹാർ സർക്കാരിനു ബിജെപി നേതൃത്വം നൽകണമെന്നാണ് എൽജെപിയുടെ ആവശ്യം. ദേശീയ തലത്തിൽ എൻഡിഎക്കൊപ്പം നിൽക്കും. തീരുമാനം പാർട്ടി ഒരുമിച്ചെടുത്തതാണ്’– ചിരാഗ് പറയുന്നു.
എൽജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ റാംവിലാസ് പസ്വാൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ഡൽഹിയിൽ ചികിത്സയിലാണ്. ബിജെപി നേതാക്കളായ അമിത് ഷായും ജെപി നഡ്ഡയും ചിരാഗിനെ വിളിച്ച് പിതാവിനു ക്ഷേമം നേർന്നിരുന്നു. ഈ മാസം 28, നവംബർ 3, 7 തീയതികളിലാണ് തിരഞ്ഞെടുപ്പ്. നവംബർ 10 നു വോട്ടെണ്ണൽ.