തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെയും കെടുകാര്യസ്ഥതതയുടെയും ചുഴിയിൽപ്പെട്ട സർക്കാർ ഒടുവിൽ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോക്കം പോകുന്നു. ഗുരുതര ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങിയാൽ മാത്രം ശമ്പളം പിടിക്കുന്നത് ആലോചിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. അഞ്ചു ദിവസത്തെ ശമ്പളം വീതം ആറുമാസം പിടിച്ച് ട്രഷറിയിൽ നിക്ഷേപിക്കാനായിരുന്നു നേരത്തേ സർക്കാർ നീക്കം. ഇതിന് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്തു.
സുതാര്യതയില്ലാത്ത ഫണ്ടു വിനിയോഗത്തിന് എതിരേ ഭരണപക്ഷ സർവീസ് സംഘടനകളിൽ നിന്നടക്കം എതിർപ്പുയർന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ പുതിയതീരുമാനം. നാലര വർഷത്തിനിടയിലെ മൂന്നാമത്തെ സാലറി കട്ടിംഗ് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തദ്ദേശ സ്വയംഭരണ, പൊതു തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ ജീവനക്കാരെ എതിരാക്കുന്നത് വൻ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത ചെറുത്തുനിൽപ്പാണുണ്ടായത്. സിപിഎം അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയനും ശമ്പളം പിടിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസകിന് നിവേദനം നൽകിയിരുന്നു.
സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സർവീസ് സംഘടനകളുടെ നീക്കമുണ്ടായിരുന്നു. സർവീസ് സംഘടനകളുമായി വീണ്ടും ചർച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പളം പിടിക്കാനുള്ള നിർദേശത്തിൽ തൽക്കാലം തുടർനടപടിയെടുക്കേണ്ട എന്നതാണ് രാഷ്ട്രീയ തീരുമാനം.