കൊച്ചി: പണിതിട്ടും പണിതിട്ടും പണിതീരാത്ത രണ്ട് റോഡുകൾ. പരസ്പരം പഴിചാരി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ഇതെല്ലാം കണ്ടും കേട്ടും സഹികെട്ട ഒരു പറ്റം യുവാക്കൾ വാട്ട്സ്ആപ്പ് കൂട്ടായ്മകളുമായി പ്രതിഷേധത്തിനിറങ്ങുന്നു.
പട്ടിമറ്റത്തും വളയൻചിറങ്ങരയിലുമുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഇതിനിടെ തന്നെ രാഷ്ട്രീയ നേതാക്കൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പുകൾ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തൽ. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഇവരുടെ പ്രതിഷേധം ഇതിനിടെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
എം എൽ എ മാർക്കും വകുപ്പ് മന്ത്രിക്കും ആയിരക്കണക്കിന് നിവേദനങ്ങൾ അയച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കൂട്ടായ്മയിലുള്ളവർ പറയുന്നു.
കെടുകാര്യസ്ഥതയും അഴിമതിയും വിട്ടുമാറാത്ത ഒരു മഹാമാരി തന്നെയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ റോഡുകൾ. മഴയൊന്നു കനത്താൽ തകർന്നുപോകുന്ന റോഡുകൾ. പണിതിട്ടും പണിതീരാത്ത റോഡുകൾ. അപരിഹാര്യമായ ദുരവസ്ഥ. ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് പട്ടിമറ്റത്തും വളയൻചിറങ്ങരയിലുമുള്ള റോഡുകൾ.
ഈ റോഡുകളിലൂടെയുള്ള ഓരോ രാത്രിയാത്രയും വലിയ വെല്ലുവിളിയാണ്. റോഡു തകർന്ന് കുഴിയായി, അത് വലിയ ഗർത്തമായിത്തീർന്ന്, വാഹനങ്ങൾ തകർന്നും മനുഷ്യജീവനുകൾ പൊലിഞ്ഞും കഴിഞ്ഞതിനുമെത്രയോ ശേഷം പദ്ധതി, ഫണ്ട് എന്നീ പതിവുപല്ലവിപ്രകാരമേ നന്നാക്കുകയുള്ളൂ എന്ന പ്രാകൃതസ്ഥിതിയാണ് ഇവിടെ. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാലാവസ്ഥയെ പഴിക്കുന്നതിൽ ഒരു കാര്യവുമില്ലെന്നറിയാൻ ഇപ്പോഴും കേരളത്തിലെ പല നഗരങ്ങളിലും ബാക്കിനിൽക്കുന്ന ബ്രിട്ടീഷ് റോഡുകളെയും പാലങ്ങളെയും കണ്ടുപഠിച്ചാൽ മനസ്സിലാവും. ബ്രിട്ടീഷുകാർ നാടുവിട്ടുപോയിട്ട് വർഷം 73 പിന്നിട്ടെങ്കിലും ഇനിയും നമുക്ക് മാറ്റിപ്പണിയേണ്ട ആവശ്യംപോലും വന്നിട്ടില്ലാത്ത നിർമാണങ്ങളാണ് അവയിൽ പലതും.
പൊടി മൂലം ജീവിതം വഴിമുട്ടി പട്ടിമറ്റത്തുകാർ
പട്ടിമറ്റം പത്താംമൈൽ റോഡരുകിലുള്ളവർ നിത്യ രോഗികളാകുന്നു. നിർമ്മാണം തുടങ്ങിയിടത്തു തന്നെ നിൽകുന്ന ഈ റോഡിൽ ഇനി എന്ന് പണി തുടങ്ങുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടു വർഷമായെങ്കിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. റോഡരികിലുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് ശക്തമായ പൊടിമൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങളും പിടിപെട്ടു. കഴിഞ്ഞ ദിവസം കുഴിയുള്ള ഭാഗത്ത് മെറ്റൽ ഇട്ടതു മൂലം കരിങ്കൽപ്പൊടി ഉയർന്നു പൊങ്ങുകയാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം പല ബസുകളും ഈ റൂട്ടിലൂടെയുള്ള സർവീസ് നിർത്തിയിരിക്കുകയാണ് . രൂക്ഷമായ പൊടിശല്യം മൂലം പല വീടുകളിലെയും മുൻവശം ടാർപ്പായ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. ഈ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റിയിടൽ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. മനയ്ക്കക്കടവ് -കിഴക്കമ്പലം-പട്ടിമറ്റം, പട്ടിമറ്റം -പത്താംമൈൽ, പട്ടിമറ്റം – നെല്ലാട് റോഡുകൾക്കായി കിഫ്ബി 32.64 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കാനാണ് പദ്ധതി. ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും വർഷം രണ്ടു പിന്നിട്ടിട്ടും റോഡ് നിർമാണത്തിൽ യാതൊരു പുരോഗതിയുമില്ല. ഇതു സംബന്ധിച്ച് ജനപ്രതിനിധികളോട് ചോദിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ അലംഭാവമെന്നാണ് മറുപടി. എന്നാൽ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ കരാറുകാർക്ക് ഫണ്ട് ലഭിച്ചില്ലെന്ന മറുപടിയും. റോഡ് നിർമാണത്തിന്റെ കാര്യത്തിൽ ഇതു വരെ വ്യക്തത വരുത്താൻ ആർക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത.
പട്ടിമറ്റം മുതൽ പുളിഞ്ചോട് വരെയുള്ള റോഡിൽ എപ്പോൾ വേണമെങ്കിലും ഗതാഗതം തടയാം
പിപി റോഡിൽ പട്ടിമറ്റം മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗം പുനരുദ്ധാരണത്തിനെന്ന പേരിൽ ഗതാഗതം ഇടവിട്ടു തടയുന്നതു ജനത്തിനു ദുരിതമായി. മുന്നറിയിപ്പില്ലാതെ ഗതാഗതം തടയുന്നതാണു യാത്രക്കാരെ വലയ്‍ക്കുന്നത്. എത്ര ദിവസത്തേക്കാണു ഗതാഗതം തടയുന്നതെന്ന് വ്യക്‌തമാക്കാതെ റോഡിനു നടുവിൽ അപ്രതീക്ഷിതമായി ബോർഡ് എടുത്തു വയ്‍ക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. 2018ൽ തുടങ്ങിയ പുനരുദ്ധാരണ ജോലി എങ്ങുമെത്താത്ത നിലയിലാണ്.
ഗതാഗതം വഴി തിരിച്ചു വിടുന്നതിനു മുൻപ് പൊതുമരാമത്തു വകുപ്പ് അധികൃതർ അറിയിപ്പു നൽകാറുണ്ടെങ്കിലും ഇൗ റോഡിന്റെ കാര്യത്തിൽ അത‍് ഉണ്ടാകാറില്ലെന്നു യാത്രക്കാർ പറയുന്നു. വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്ന എൻജിനീയറിങ് കോളജ് റോഡും മോശമായതോടെ ആ വഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്.
പിപി റോഡിൽ പട്ടിമറ്റം മുതൽ പത്താംമൈൽ വരെ യന്ത്രം ഉപയോഗിച്ചു റോഡ് മാന്തിയിട്ടിരിക്കുന്നതിനാൽ പൊടി ശല്യം രൂക്ഷമാണ്. സമീപത്തെ വീടുകൾ പൊടിയിൽ കുളിച്ചു നിൽക്കുന്നു. റോഡ് നിർമാണം എന്നു പൂർത്തീകരിക്കുമെന്ന ഒറ്റ ചോദ്യത്തിനാണ് ഇനി അധികൃതർ മറുപടി പറയേണ്ടത്.
പണിതിട്ടും പണിതിട്ടും പണി തീരാത്ത പെരുമ്പാവൂര്‍ മണ്ണൂര്‍– പോഞ്ഞാശേരി റോഡ്
പണിതിട്ടും പണിതിട്ടും പണി തീരാത്ത അവസ്ഥയിലാണ് പെരുമ്പാവൂര്‍ മണ്ണൂര്‍– പോഞ്ഞാശേരി റോഡ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കൊല്ലം മുമ്പാണ് റോഡിന്‍റെ പണി തുടങ്ങിയത്. പക്ഷേ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ് റോഡ് പണി. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് നാട്ടുകാർ.
ഭരണകൂട അനാസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് പെരുമ്പാവൂരിലെ മണ്ണൂര്‍ പോഞ്ഞാശേരി റോഡ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വര്‍ഷം മുമ്പാണ് റോഡിന്‍റെ പണി തുടങ്ങിയത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. പക്ഷേ ഉദ്ഘാടനമല്ലാതെ പിന്നീട് കാര്യമായിട്ടൊന്നും നടന്നിട്ടില്ല. അമ്പേ തകര്‍ന്ന റോഡിലൂടെ കാല്‍നട യാത്ര പോലും ബുദ്ധിമുട്ടാണ്. ഒരു മഴ പെയ്താല്‍ മണ്ണൂര്‍ ടൗണും പരിസരവും വെള്ളത്തില്‍ മുങ്ങും. വഴിയ്ക്ക് വീതി കൂട്ടാന്‍ നാട്ടുകാര്‍ പിരിവിട്ട് സ്ഥലം വാങ്ങിക്കൊടുത്തതും വെറുതെയായി
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വളരെ എളുപ്പത്തില്‍ ആലുവയിലേക്ക് പോകാനുള്ള വഴിയാണ് ഇത്. പൂര്‍ണമായി തകര്‍ന്ന് കിടക്കുന്ന ഒമ്പത് കിലോമീറ്റര്‍ ഭാഗത്ത് സ്കൂളുകളും ആശുപത്രികളുമൊക്കെയുണ്ട്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷകള്‍ പോലും ഇവിടേക്ക് വരാന്‍ തയാറാകുന്നില്ലറോഡിന്‍റെ പണി എത്രയവും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ അടക്കമുള്ളവര്‍ സമരരംഗത്ത് ഇറങ്ങിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ഗുണനിലവാരം കുറഞ്ഞ റോഡുനിർമാണത്തിന് കരാറുകാർ മാത്രമല്ല രാഷ്ട്രീയ-ഉദ്യോഗസ്ഥ മേൽനോട്ടക്കാരും ഉത്തരവാദികളാണ്. വോട്ടുബാങ്കല്ലാത്ത, നടുവൊടിയുന്ന പൊതുജനങ്ങളോടു മറുപടിപറയാൻ ഇവർ ബാധ്യസ്ഥരാണ്.