കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജിഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സന്ദീപിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി.
സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്ന് സന്ദീപ് നായർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. ആലുവ സിജെഎം കോടതിയായിരിക്കും സന്ദീപിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തുക.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതിയാണ് സന്ദീപ് നായർ. എന്നാൽ കേസിലെ ഉന്നത ഇടപെടലുകളെ സംബന്ധിച്ച് പിടിയിലായ പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. എങ്കിലും കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണം സംഘത്തിൻറെ നീക്കം.
സന്ദീപ് നായരുടെ രഹസ്യമൊഴിയിൽ ഉന്നതരുടെ പങ്കിനെ സംബന്ധിച്ച വ്യക്തമായ സൂചനയുണ്ടാകുമെന്നാണ് അന്വേഷണ സംഘവും പ്രതീക്ഷിക്കുന്നത്. രഹസ്യമൊഴി നല്‍കിയാലും സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മാപ്പുസാക്ഷിയാക്കുമെന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് എന്‍ഐഎ കോടതി അറിയിച്ചിരുന്നു.