വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠയിൽ കഴിയുന്നതിനിടെ അപവാദ പ്രചാരണവുമായി ചിലർ കൂട്ടത്തോടെ രംഗത്ത്. ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള ട്വീറ്റുകളാണ് നിറയുന്നത്. 72 കാരനായ ട്രംപിന് മരണ ആശംസകളും തമാശകളും നിറഞ്ഞ ട്വീറ്റുകള്‍ നിറയുകയായിരുന്നു.
അതേസമയം ഇത്തരത്തിലുള്ള ട്വീറ്റുകള്‍ നിറഞ്ഞതോടെ ട്രംപിന്റെ മരണ ആശംസകള്‍ പങ്കിടുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ട്വിറ്റര്‍ നല്‍കിക്കഴിഞ്ഞു. പ്രസിഡന്റിന്റെ മരണം ആഗ്രഹിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമിന്റെ നയങ്ങള്‍ക്കെതിരാണെന്നും, ഇത്തരത്തില്‍ ട്വീറ്റുകള്‍ പങ്കുവെയ്ക്കുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടേക്കാം.
മരണമോ പ്രസിഡന്റിന് ശാരീരിക ഉപദ്രവമോ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ട്വീറ്റുകള്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്തരത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി സസ്പെന്‍ഡ് ആയിപ്പോകുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ മോശമെന്ന റിപ്പോര്‍ട്ടുമായി ട്രംപിനെ സ്ഥിരമായി വേട്ടയാടുന്ന ചില മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ ഒൗദ്യോഗികമായി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്.
അദ്ദേഹത്തിന് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന് പനി മാറിയെന്നും മൂക്കൊലിപ്പ്, കഫകെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞു.
അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് മെഡിക്കല്‍ ടീമിലെ അംഗം സീന്‍ ഡൂലി പറഞ്ഞു. കോവിഡിന് ഫലപ്രദമെന്ന് കരുതുന്ന റംഡിസിവിയര്‍ മരുന്നാണ് ട്രംപിന് നല്‍കുന്നതെന്നാണ് സൂചന.