തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. ഇതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്.
അദ്ദേഹം ഇപ്പോള്‍ ആശ്രമത്തിലെ എഡ്യൂക്കേഷണൽ സോണിലെ ഗസ്റ്റ്ഹൗസിൽ ക്വാറന്റൈനിലാണ്. ഈ അടുത്തദിവസങ്ങളില്‍ ചില ചാനൽ പരിപാടികളിലും പൊതുപരിപാടികളിലും പന്കെടുത്തിട്ടുള്ളതിനാൽ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നീരീക്ഷണത്തില്‍ കഴിണമെന്ന് സ്വാമി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ അടക്കം ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങൾ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. മുൻ കരുതൽ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്നത് തടയാൻ സാധിച്ചതെന്നും പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. കൊറോണ രോഗ വ്യാപനം അതിരൂക്ഷമായ ഹചര്യത്തിൽ മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കാനും നഗരസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധത്തിന് നഗരസഭ ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ടെന്ന് മേയർ വിശദീകരിച്ചു. കടകളിൽ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോൾ ലംഘിക്കുന്നവരുടെ ലൈസെൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് മടിക്കില്ല, രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവർത്തകരെ നിയോഗിക്കാനും തീരുമാനം ആയി.
അതേസമയം കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നാണ് കെപിസിസി ഓഫീസിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നിരീക്ഷണത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ജോലിക്കെത്തിയിരുന്നില്ല.