തൃശ്ശൂർ: സുഹൃത്തിൻ്റെ കുത്തേറ്റ വനിതാദന്ത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനിയായ സോന ജോസ് (30) ആണ് മരിച്ചത്. സോനയുടെ സുഹൃത്തായ മഹേഷ് ആണ് യുവതിയെ കുത്തി മാരകമായി പരിക്കേൽപ്പിച്ചത്. ഇയാൾ ഒളിവിലാണ്. സെപ്തംപർ 28 ന് പകൽ കുട്ടനെല്ലൂരിലെ ക്ലിനിക്കിലാണ് സംഭവം ഉണ്ടായത്. ബന്ധുക്കളുടെ മുന്നിൽ വച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. നേരത്തെ മഹേഷിനെതിരെ സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ആക്രമണം.
ഇരുവരും ചേർന്നാണ് രണ്ടു വർഷമായി കുട്ടനെല്ലൂരിൽ ക്ലിനിക് നടത്തിയിരുന്നത് എന്നും പൊലീസ് പറഞ്ഞു. ലാഭ വിഹിതം മഹേഷ് കൊണ്ടു പോകുന്നുവെന്നും പാർട്ണർഷിപ്പ് ഒഴിയണം എന്നും കാണിച്ചായിരുന്നു സോന നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നത്. ഇത് സംബന്ധിച്ച് സോനയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ലിനിക്കിൽ ചർച്ച നടക്കവേ ആണ് ആക്രമണം നടന്നത്.
മഹേഷ് സോനയെ ആക്രമിക്കുമ്പോൾ അച്ഛനും മറ്റു ബന്ധുക്കളും ക്ലിനിക്കിൽ ഉണ്ടായിരുന്നു. വയറിനും കാലിനും സാരമായ പരിക്കുകളോടെ സോണയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോനയെ കത്തികൊണ്ട് കുത്തിയ ശേഷം മഹേഷ് കാറിൽ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇതുവരെ മഹേഷിനെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന സോന ജോസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ സോന കഴിഞ്ഞ രണ്ട് വർഷമായി കുരിയചിറയിലെ ഒരു ഫ്ലാറ്റിൽ മഹേഷിനൊപ്പം താമസിക്കുകയായിരുന്നു.
സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്കു നയിച്ചതെന്ന് ഒല്ലൂർ പൊലീസ് വ്യക്തമാക്കി.