കൊല്ലം: നിലംപൊത്താറായ വീട്ടില്‍ കിടന്നുറങ്ങിയ ദളിത് പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചു. പത്തനാപുരം
മാങ്കോട് അംബേദ്കർ ചരുവിള പുത്തൻവീട്ടിൽ രാജീവ് സിന്ധു ദമ്പതികളുടെ മൂത്ത മകള്‍ ആദിത്യ (10) യാണ് മരിച്ചത്. മാങ്കോട് ഗവൺമെൻ്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആദിത്യ
വീട്ടിൽ മാതാപിതാക്കൾക്കും അനുജത്തിക്കുമൊപ്പം കിടന്നുറങ്ങുമ്പോഴാണ്
വെള്ളിയാഴ്ച രാത്രി കുട്ടിക്ക് പാമ്പ് കടിയേറ്റത്.
വീട്ടിൽ നിലത്തു വിരിച്ച പായിൽ കിടന്നുറങ്ങിയ കുട്ടിയുടെ ചെവിയുടെ ഭാഗത്ത് എന്തോ കടിച്ചതു പോലെ തോന്നിയിരുന്നു. ശനിയാഴ്ച രാവിലെയായതോടെ കുട്ടിക്ക് വേദന സഹിക്കാനാവാതായി. തുടർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പിന്നീട് അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നില ഗുരുതരമായതിനാൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തില്ലെങ്കിലും ഞായറാഴ്ച രാവിലെയോടെ കുട്ടി മരിച്ചു.
അടൂര്‍ ജനറല്‍ ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ വീട്ടിലെത്തിച്ച ആദിത്യയുടെ മ്യതശരീരം വീട്ടുവളപ്പിൽ സംസ്കരിച്ചു. നേരത്തേ കുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം പഞ്ചായത്തംഗം രാജുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ വീട്ടിൽ നടത്തിയ നടത്തിയ തിരച്ചിലിൽ മാളത്തിലുണ്ടായിരുന്ന ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയിരുന്നു. വാതിൽ പടിയിലൂടെയോ മൺ ചുവരിലെ മാളങ്ങൾ വഴിയോ പാമ്പ് ഉള്ളിൽ കടന്നതാകാമെന്ന് സംശയിക്കുന്നു.
തറയും ഭിത്തിയും മേൽക്കൂരയും ഒരു പോലെ തകർന്ന ആദിത്യയുടെ വീടിൻ്റെ മുകൾഭാഗം പ്ലാസ്റ്റിക് കെട്ടിയ നിലയിലാണ്. ശരിയായ വാതിലുകൾ ഇല്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ആദിത്യയും ഇളയ സഹോദരി അഞ്ചു വയസുകാരി അധീനയും നിലത്ത് പായയിലാണ് ഉറങ്ങിയിരുന്നത്. 1990 ൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ചതാണ് മൺകട്ട കൊണ്ട് നിർമ്മിച്ച ഈ വീട്. ഏതു നിമിഷവും തകര്‍ന്ന് വീഴാറാവുന്ന സ്ഥിതിയിലുള്ളതാണിത്.
പുതിയവീടിന് വേണ്ടി ആദിത്യയുടെ അമ്മ സിന്ദു പല തവണ അപേക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. പട്ടയമില്ലാത്ത പതിനഞ്ച് സെൻ്റിലധികം ഭൂമി ഉണ്ടെന്നതാണ് അപേക്ഷ നിരസിക്കാൻ പ്രധാനകാരണമായത്. നിര്‍ദ്ധന കുടുംബത്തിന് അർഹതപ്പെട്ട വീട് നിഷേധിച്ചപ്പോൾ വിലപ്പെട്ട ജീവൻ നഷ്ടമായതിൻ്റെ വേദനയിലാണ് കുടുംബവും നാട്ടുകാരും.