തിരുവനന്തപുരം: മന്ത്രി വി എസ് സുനിൽകുമാർ കൊറോണ രോഗ മുക്തനായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തു. ഇനി ഏഴ് ദിവസം തിരുവനന്തപുരത്തെ വീട്ടിൽ അദ്ദേഹം നിരീക്ഷണത്തിൽ തുടരും. കഴിഞ്ഞ മാസം 23 നാണ് സുനിൽകുമാറിന് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ കൊറോണ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ പതിനൊന്ന് ദിവസമാണ് ചികിത്സയിൽ കഴിയേണ്ടിവന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊറോണ രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ക്യാൻ്റീൻ ജീവനക്കാർ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ രേഖപ്പെടുത്തി
മികച്ച ചികിത്സയും പരിചരണവുമാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നൽകി വരുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ പ്രവർത്തിച്ചു വരുന്നത്. ഈ ദിവസങ്ങളിൽ ഫോണിൽ നേരിട്ട് വിളിച്ചും ഓഫീസിൽ വിളിച്ചുമെല്ലാം ഒരുപാട് ആളുകൾ രോഗവിവരങ്ങൾ അന്വേഷിക്കുകയും രോഗവിമുക്തിക്കു വേണ്ടി ആത്മാർത്ഥമായി ആശംസിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.