ഹൈദരാബാദ്∙ യുവാവിനെ ഭാര്യയുടെ വീട്ടുകാർചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഹൈദരാബാദിൽ ഭാര്യയുടെ മാതാപിതാക്കൾ അറസ്റ്റിൽ. കൊല്ലപ്പെട്ട ഹേമന്ദ് കുമാറി(28)ന്റെ ഭാര്യ അവന്തി റെഡ്ഡി(23)യുടെ പിതാവ് ഡി.ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന എന്നിവരെ ഉൾപ്പെടെ പതിനാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി റെഡ്ഡിയെയും അർച്ചനയുടെ സഹോദരൻ യുഗാന്തർ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. തന്റെ സഹോദരനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് അവന്തി ആരോപിച്ചു.
സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 24ന് നടന്ന കൊലപാതകം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ജൂൺ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് വീട്ടുകാർ അറിയാതെ ഹൈദരാബാദിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഇതിനിടെ ഹൈദരാബാദിൽ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരേയും കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു. വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽവച്ചു കാറ് മാറുന്നതിനിടയിൽ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. എന്നാൽ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.