കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. സസ്പെൻഷൻ കഴിഞ്ഞ് ട്രാൻസ്ഫറും പണിഷ്മെന്റ് ട്രാൻസ്ഫറും കിട്ടി എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിയ എസ്ഐക്കെതിരെ ലൈംഗിക പീഡനക്കേസ്.
മുളംതുരുത്തി സ്റ്റേഷനിൽ അഡിഷണൽ എസ്ഐ ആയിരിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്ഐ ബാബു മാത്യു(55)നെതിരെയുള്ള പരാതി. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കു നൽകിയ പരാതിയിൽ മുളംതുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇവർ മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നൽകിയിട്ടുണ്ട്.
ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഇതിന്റെ പേരിൽ വീട്ടിൽ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയിൽ വസ്ത്രം മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയിട്ടുണ്ട്.
ലോക്ഡൗൺ തുടങ്ങിയ സമയത്ത് ബാബു മാത്യു ഉദയംപേരൂരിൽ എസ്ഐ ആയിരിക്കെ വീര്യം കൂടിയ വൈൻ നിർമിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും നടപടി സ്വീകരിക്കാത്ത സംഭവത്തിൽ ഇദ്ദേഹം ഉൾപ്പടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് ട്രാൻസഫർ ചെയ്യുന്നത്.
സസ്പെൻഷൻ കാലയളവിൽ ഇദ്ദേഹം തുടർച്ചയായി യുവതിയുടെ വീട് സന്ദർശിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. സംഭവം നാട്ടിൽ അറിഞ്ഞതോടെ യുവതിയുടെ ഭർത്താവിന്റെ ചെവിയിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയുമായിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകുന്നതും തുടർ നടപടിയുണ്ടാകുന്നതും.