തിരുവനന്തപുരം: അര ലക്ഷം നിയമനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ശുദ്ധതട്ടിപ്പെന്ന് രമേശ് ചെന്നിത്തല. നാലര വർഷം ഭരിച്ചിട്ടും ആർക്കും സർക്കാർ ജോലി നൽകിയില്ല. തൊഴിൽ ആഗ്രഹിക്കുന്നവരെ സർക്കാർ വഞ്ചിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
പിഎസ്സി വഴി 100 ദിവസത്തിനകം അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികൾ വേഗത്തിലാക്കാനും നിര്‍ദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഡിസംബറിന് മുൻപ് അവസരങ്ങൾ നൽകും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സർക്കാർ സർവീസിലും പിഎസ്സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്സി വഴി നിയമനം ലഭിക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ് സി നിയമനത്തിലും സർവകാല റെക്കോർഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്ലാ ഒഴിവുകളും അറിയിക്കാൻ പിഎസ്സിക്ക് നിർദേശം നൽകിയിട്ടുണ്ട്. പിഎസ്സി വഴി 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യം. പിഎസ്സി നിയമനങ്ങളിൽ സർക്കാർ സർവകാല റെക്കോർഡ് നേടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.