Home National ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ അടല്‍ തുരങ്കം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ അടല്‍ തുരങ്കം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

0

ന്യൂഡെൽഹി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കം – റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലഡാക്കിലേക്ക് വേ​ഗത്തിൽ സൈനിക നീക്കം സാധ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്.

ഹിമാലയന്‍ മലനിരകളെ തുരന്നു ഒരുക്കിയിരിക്കുന്ന തുരങ്ക പാത പത്തു വര്‍ഷം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്.

9.02 കിലോ മീറ്റര്‍ കിലോമീറ്ററാണ് മണാലിയെയും ലഹൗല്‍ താഴ്വരയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ നീളം. അടല്‍ ബിഹാരി വാജ് പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ദക്ഷിണ പോര്‍ട്ടലിലേക്കുള്ള അപ്രോച്ച്‌ റോഡിന്റെ ശിലാസ്ഥാപനം നടത്തിയത്. പിന്നീട് നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോഴാണ് തുരങ്കത്തിന് അടല്‍ ടണല്‍ എന്ന പേര് നല്‍കിയത്.

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ മലയാളി ചീഫ് എന്‍ഞ്ചിനിയര്‍ കെ.പി പുരുഷോത്തമനായിരുന്നു തുരങ്കപാതയുടെ നിര്‍മാണ ചുമതല.തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്ന പ്രത്യേകതയുമുണ്ട്.

സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള ഹിമാലയത്തിലെ പീര്‍ പഞ്ചാല്‍ റേഞ്ചില്‍ അണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. കനത്ത മഞ്ഞ് വീഴ്ച കാരണം വര്‍ഷത്തില്‍ ആറ് മാസം ലഹൗല്‍ താഴ് വരയിലേയ്ക്ക് യാത്ര സാധ്യമല്ല. എന്നാല്‍ തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ വെല്ലുവിളി ഇല്ലാതാകും. ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങള്‍, എല്ലാ 150 മീറ്ററിലും ടെലിഫോണ്‍ സംവിധാനം, ഓരോ 60 മീറ്ററിലും അഗ്നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകള്‍, വായു ഗുണനിലവാര പരിശോധന, ഓരോ 25 മീറ്ററിലും ഇവാകുവേഷന്‍ ലൈറ്റിംഗ്/എക്സിറ്റ് ചിഹ്നങ്ങള്‍, എല്ലാ 50 മീറ്ററിലും അഗ്നിബാധയേല്‍ക്കാത്ത ഡാമ്ബറുകള്‍ ഇങ്ങനെ നീളുന്നതാണ് അടല്‍ ടണലിന്റെ പ്രത്യേകതകള്‍.

മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here