തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പിന്നാലെ കോഴിക്കോടും കോട്ടയത്തുമാണ് നിരോധനാജ്ഞ. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്കാര ചടങ്ങുകളിൽ 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. പൊതുസ്ഥലത്ത് ആൾകൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് കടകൾ എന്നിവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കണ്ടാൽ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
നിരോധനാജ്ഞ പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. തലസ്ഥാനത്താകെ ആൾക്കൂട്ടത്തിന് വിലക്കുണ്ട്. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.