തിരുവനന്തപുരം : കേരളത്തിൽ തിരിച്ചറിയുന്ന കൊറോണ ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കൊറോണ ബാധിതർ ഉണ്ടാകാമെന്ന് വിദഗ്ധർ. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. സംസ്ഥാനത്ത് പകുതിയിലധികം കൊറോണ രോഗികളും സെപ്തംബറിലാണ്.
ഐസിഎംആർ സർവേയിൽ പരിശോധിച്ചവരിൽ 6.6% പേർക്കാണ് കൊറോണ ബാധ കണ്ടെത്തിയത്. അതുപ്രകാരം കേരളത്തിൽ ആകെ 21.78 ലക്ഷം പേർക്ക് കൊറോണ ബാധിച്ചിരിക്കാം. കേരളത്തിൽ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കൊറോണ ബാധിതർ 59,640 ആയിരുന്നു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് സീറോളജിക്കൽ സർവേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആർ പുറത്തുവിട്ടിട്ടില്ല.
ഇപ്പോൾ രണ്ടു ലക്ഷത്തോളം കൊറോണ ബാധിതരുള്ള കേരളത്തിൽ അതിന്റെ 36 മടങ്ങ് എന്ന കണക്കിൽ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കൊറോണ ബാധിതരുണ്ടാകാമെന്നാണ് നിഗമനം. ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തിൽ തിരിച്ചറിയുന്ന കൊറോണ ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്തിയേക്കും. അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നാണ് വിലയിരുത്തലെന്ന് കേരളത്തിലെ കൊറോണ കണക്കുകളിൽ പഠനം നടത്തുന്ന ഡോ. എൻ.എം.അരുൺ പറഞ്ഞു.