കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക
വഴിത്തിരിവ്. രണ്ടാംപ്രതി സന്ദീപ് നായർ മാപ്പ് സാക്ഷിയായേക്കും. കേസിൽ മാപ്പ് സാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻഐഎ കോടതി അനുമതി നൽകി.
സിആർപിസി 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻഐഎ. അന്തിമ തീരുമാനമെടുക്കുക. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായർ.
മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പ് സാക്ഷിയാക്കാൻ എൻഐഎ. നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതികളിലൊരാൾ മാപ്പ് സാക്ഷിയായി കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായിരിക്കുന്നത്.