മുംബൈ: ലൈംഗികാരോപണ കേസിൽ സംവിധായകൻ അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്റെ നോട്ടീസ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടി അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷ്യാരിയെ നേരിട്ടു കണ്ടിരുന്നു. രാജ്യസഭാ എംപി രാംദാസ് അത്തേവാലെയ്ക്കൊപ്പമാണ് നടി ഗവർണറെ കാണാനെത്തിയത്. നാളെ രാവിലെ 11 മണിക്ക് വെർസോവ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
തനിക്ക് വൈ – കാറ്റഗറി സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് ജോയിൻറ് കമ്മീഷണറേയും നടി സമീപിച്ചിരുന്നു. തൻ്റെ പരാതിയിൽ സംവിധായകൻ്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതികരിച്ചതിനോടൊപ്പം പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്നും മുന്നറിയിപ്പ് നൽകി. പരാതിയിൽ മുംബൈ പൊലീസ് സെപ്തംബർ 22നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. എന്നാൽ നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു. കെട്ടിച്ചമച്ച ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.