തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചതിനിടെയാണ് സർക്കാരിന്റെ നീക്കം. വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. പിന്നിൽ മറ്റു താൽപ്പര്യങ്ങളുണ്ട്.
വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സിബിഐ കേസെടുത്തിട്ടുള്ളത്. എന്നാൽ അത്തരം ചട്ടം ലൈഫ് മിഷൻ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രസന്റും തമ്മിലാണ് കരാർ. റെഡ് ക്രസന്റിൽ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സർക്കാർ ഹർജിയിൽ പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഐ) 35–ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.