തിരുവനന്തപുരം: ഒക്കെ മറിമായം. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നുവെന്ന് സർക്കാർ. ജൂലായ് ഏഴ് മുതൽ ഒരു വർഷത്തേയ്ക്കാണ് ശിവശങ്കർ അവധിക്ക് അപേക്ഷിച്ചിരുന്നത്. ഈ അവധി അനുവദിച്ചുകൊണ്ട് ജൂലായ് 22ന് സർക്കാർ ഉത്തരവിറക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ജൂലായ് 16ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തു. ഇതിനെ തുടർന്ന് നേരത്തെ അനുവദിച്ചിരുന്ന അവധി റദ്ദ് ചെയ്ത് ഓഗസ്റ്റ് 10ന് ഉത്തരവിറക്കിയിരുന്നു എന്നാണ് ഇപ്പോൾ സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നത്.
ശിവശങ്കറിന് അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ പുറത്തുവന്നത് വിവാദമാകാൻ തുടങ്ങിയപ്പോഴാണ് ആദ്യം അനുവദിച്ച അവധി റദ്ദ് ചെയ്തിരുന്നതായി സർക്കാർ വ്യക്തമാക്കിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് ശിവശങ്കറിന് അവധി അനുവദിച്ച് ഉത്തരവിറങ്ങിയ കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് പുതിയ വിശദീകരണം.