ന്യൂഡെൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തിൽ പതിക്കാനാകുന്ന മിസൈൽ ഒഡീഷയിലെ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്.
വിമാനവാഹിനികൾ പോലുള്ള സുപ്രധാന യുദ്ധകപ്പലുകൾ തകർക്കാനും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറന്നെത്താനും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് കഴിയും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എയർഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് നടന്നത്.
പരീക്ഷണത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞർക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങും ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡിയും അഭിനന്ദനം അറിയിച്ചു. ആത്മ നിർഭർ ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.