പെരിയ ഇരട്ടക്കൊലക്കേസിൽ ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ; ഏഴാം തവണ കേസ് ഡയറി ആവശ്യപ്പെട്ട് നോട്ടീസ് ; ക്രൈം ബ്രാഞ്ചിന് മുന്നറിയിപ്പുമായി സിബിഐ

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിൽ പോലീസിന് മുന്നറിയിപ്പുമായി സിബിഐ. കേസ് ഡയറിയും മറ്റു രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് സിബിഐ നോട്ടീസ് നൽകി. ഇവ ഉടനെ മുന്നറിയിപ്പുമായി സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ അറിയിച്ചു.

സിആർപിസി 91 പ്രകാരമാണ് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസ് ഡയറി ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്ന് ആണ് പലപ്പോഴും മറുപടി നൽകിയത്. ഇത് വരെയും മറ്റു നീക്കങ്ങൾ ഒന്നും ഇല്ലാതായതോടെയാണ് സിബിഐ കടുത്ത നടപടികളിലേക്ക് കടക്കുന്നത്.

സിആർപിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവ്വമാണ്. ഡിവൈഎസ്പിയ്ക്ക് പുറമേ കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം കേസിൽ സുപ്രീംകോടതിയിൽ നിന്നും അന്തിമ വിധി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഇതിനാലാണ് കേസ് രേഖകൾ കൈമാറാത്തത് എന്നും ഉദ്യോഗസ്ഥർ പറയുന്നു.

പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്തത് സുപ്രീം കോടതിയിൽ സർക്കാർ ഹർജി നൽകിയിരുന്നു. എന്നാൽ ഇൗ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ നൽകിയില്ല. 2019 ഫെബ്രുവരി 17 നാണു കൊലപാതകം നടന്നത്.